സംസ്ഥാനത്തെ യാത്രാ പ്രശ്നങ്ങൾ മറികടക്കാനും സാധാരണക്കാരനും അതിവേഗ യാത്ര ഉറപ്പാക്കാനും കൂടുതൽ സൂപ്പർ ഡീലക്‌സുകളുമായി കെഎസ്‌ആർടിസി. മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർ ഡീലക്‌സ് പുറത്തിറക്കാനാണ് കോർപ്പറേഷൻ ഒരുങ്ങുന്നത്. നിലവിലെ ബസുകൾ നവീകരിച്ചും കൂടുതൽ മിന്നലുകൾ അന്തർ സംസ്ഥാന റൂട്ടുകളിലിറക്കാനും കെഎസ്ആർടിസി നേരത്തെ തീരുമാനിച്ചിട്ടുണ്ട്.
ട്രെയിൻ സർവീസ് ഇല്ലാത്ത മേഖലകളിലേക്ക് അതിവേഗത്തിൽ യാത്രക്കാരെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കൂടുതൽ റൂട്ടുകളിൽ സൂപ്പർ ഡീലക്‌സ് രംഗത്തിറക്കുന്നത്. മിന്നലിനേക്കാൾ കൂടുതൽ സ്‌റ്റോപ്പുകൾ ഡീലക്‌സിലുണ്ടാകും. ഓൺലൈൻ ബുക്കിങ്ങിലൂടെ തന്നെയാണ് ബസ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുക. 40 സീറ്റുകളുള്ള ബസിൽ നിന്ന് യാത്ര ചെയ്യാൻ അനുമതിയുണ്ടാകില്ല.
സൂപ്പർഫാസ്‌റ്റ് – വോൾവോ എസി സ്‌കാനിയ എന്നിവയുടെ ഇടയിലുള്ള ശ്രേണിയിലാണ് സൂപ്പർ ഡീലക്‌സിനെ കെഎസ്ആർടിസി ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം – കോയമ്പത്തൂർ, തിരുവനന്തപുരം – പെരിന്തൽമണ്ണ – മാനന്തവാടി, കൊട്ടാരക്കര – കോയമ്പത്തൂർ, മൂന്നാർ – കണ്ണൂർ, കുമളി – പെരിന്തൽമണ്ണ – മാനന്തവാടി, കുമളി – കണ്ണൂർ, മാനന്തവാടി – പെരിന്തൽമണ്ണ – പത്തനംതിട്ട – എരുമേലി – തിരുവനന്തപുരം എന്നിവയാണ് പുതുതായി ആരംഭിക്കുന്ന സർവീസുകൾ.
പുതുതായി ആരംഭിക്കുന്ന എസി പ്രീമിയം സൂപ്പർഫാസ്‌റ്റ് ഒക്‌ടോബർ ആദ്യം സർവീസ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം – എറണാകുളം, തിരുവനന്തപുരം – കോഴിക്കോട് റൂട്ടുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.
42 ബസുകളാണ് സി പ്രീമിയം സൂപ്പർഫാസ്‌റ്റ് വിഭാഗത്തിൽ ഉണ്ടാവുക. ഇതിൽ പത്തെണ്ണം ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്ത് എത്തും. കലാസംവിധായകൻ സാബു സിറിൾ ഡിസൈൻ തയ്യാറാക്കിയ ബസുകളാണിത്. പകലും രാത്രിയിലും സൂപ്പർ ഫാസ്റ്റ്. സർവീസ് ഉണ്ടാകും.
അന്തർ സംസ്ഥാന റൂട്ടിൽ കെഎസ്ആർടിസി പുതുതായി ആരംഭിക്കുന്ന മിന്നൽ സർവീസുകളുടെ പട്ടിക നേരത്തെ പുറത്ത് വന്നിരുന്നു. കാസർകോട് – കോയമ്പത്തൂർ, പാലക്കാട് – മൂകാംബിക, പാലക്കാട് – കന്യാകുമാരി, തിരുവനന്തപുരം – മൈസൂരു, തിരുവനന്തപുരം – കോയമ്പത്തൂർ, തിരുവനന്തപുരം – മംഗളൂരു, തിരുവനന്തപുരം- സുൽത്താൻ ബത്തേരി റൂട്ടുകളിൽ കെഎസ്ആർടിസിയുടെ മിന്നൽ സർവീസ് ഇനി ഉണ്ടാകും

