കൊണെക്രി: ഗിനിയിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എൻസെറെകോരയിലാണ് ഫുട്ബോൾ മത്സരത്തിനിടെ രണ്ട് ടീമുകളുടെയും ആരാധകർ ഏറ്റുമുട്ടിയത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാൻ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയാണ് സംഘർഷമുണ്ടാത്.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമാണ് എൻസെറെകോര. നഗരത്തിലെ മോർച്ചറികളെല്ലാം ശവശരീരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വാർത്താ ഏജൻസിയായാ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ആശുപത്രി വരാന്തകളും ജഡങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്. എത്രപേർ കൊല്ലപ്പെട്ടെന്ന കാര്യത്തിൽ ഇനിയും അന്തിമ റിപ്പോർട്ട് തയ്യാറായിട്ടില്ലെന്നും വാർത്താ ഏജൻസി വ്യക്തമാക്കുന്നു.
മത്സരത്തിനിടെ റഫറിയുടെ ഒരു തീരുമാനമാണ് അക്രമസംഭവങ്ങൾക്ക് വഴിവെച്ചത്. ഇതോടെ ടീമുകളുടെ ആരാധകർ ഗ്രൗണ്ട് കയ്യേറിയത്. തുടർന്ന് അക്രമം തെരുവിലേയ്ക്കും വ്യാപിച്ചു. അക്രമികൾ എസെരെകോരെയിലെ പോലീസ് സ്‌റ്റേഷന് തീയിട്ടു.
2021-ൽ നിലവിലെ ആൽഫ കോണ്ടെയുടെ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത നേതാവാണ് സൈനികൻ കൂടിയായ ദൗംബൗയ. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനുള്ള ശ്രമിത്തിലാണ് അദ്ദേഹം. ഇതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഫുട്‌ബോൾ ടൂർണമെന്റുകൾ സംഘടിപ്പിച്ചുവരുന്നത്. പ്രസിഡന്റായശേഷം കഴിഞ്ഞ ജനുവരിയിൽ ലഫ്റ്റ്‌നന്റ് ജനറാലും ഇക്കഴിഞ്ഞ മാസം ആർമി ജനറലായും സ്വയം സ്ഥാനക്കയറ്റം നൽകിയിരുന്നു. ഇതിനുശേഷം വിമതരെ ശക്തമായി അടിച്ചമർത്തിവരികയുമായിരുന്നു. ഇതിനിടെയായിരുന്നു ദുരന്തം.
