ഇന്ത്യൻ റെയിൽവെയുടെ മികച്ച ട്രെയിൻ യാത്രാ സംവിധാനമായ മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് അഥവാ മെമുവിന്റെ കൂടുതൽ വണ്ടികള്‍ കേരളത്തിലേക്ക് വരുന്നു. ദക്ഷിണ റെയില്‍വേയുടെ നിര്‍ദേശ പ്രകാരം മെമു ഓടിക്കാന്‍ പരിശീലനം ലഭിച്ച ലോക്കോപൈലറ്റുമാരുടെ എണ്ണം ഇതിനോടകം തന്നെ ശേഖരിച്ചു. തീവണ്ടികൾ തിങ്ങിഞെരുങ്ങി ഓടുമ്പോഴും കേരളത്തിന് ആവശ്യത്തിന് മെമു ഇല്ലെന്ന പരാതി ഉണ്ടായിരുന്നു.
പാലക്കാട് ഡിവിഷനിലെ വിവിധ ഡിപ്പോകളില്‍ 64 പേരും, തിരുവനന്തപുരം ഡിവിഷനില്‍ 76 പേരുമാണ് മെമു വണ്ടികള്‍ ഓടിക്കാന്‍ പരിശീലനം ലഭിച്ചിട്ടുള്ളത്. ഡിവിഷനുകള്‍ നല്‍കുന്ന കണക്കുകളുടെ ആനുപാതീകമായിട്ടായിരിക്കും ദക്ഷിണ റെയില്‍വേ മെമു റേക്കിന്റെ എണ്ണവും റൂട്ടും അനുവദിക്കുന്നത്. നിലവില്‍ ഓടുന്ന പാസഞ്ചറുകള്‍ക്ക് പകരം മെമു ഓടിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മെമു അറ്റകുറ്റപ്പണിക്കായി പാലക്കാട്, കൊല്ലം മെമു ഷെഡുകള്‍ വിപുലീകരിച്ചത് കേരളത്തിന് നേട്ടമായിരിക്കുകയാണ്. മെമുവില്‍ ഒരു ലോക്കോപൈലറ്റു മാത്രമാണ് ഉള്ളത്. ഇതിന്റെ ലോക്കോഘടനയിലും മാറ്റമുണ്ട്. പാസഞ്ചര്‍/ചരക്കു വണ്ടി ഓടിക്കുന്നവര്‍ക്ക് ഒരു മാസം ചെന്നൈയിലാണ് മെമു പരിശീലനം നല്‍കുന്നത്. ഇപ്പോള്‍ തിരുവനന്തപുരം ഡിവിഷനില്‍ നിന്നുള്ള രണ്ടുപേര്‍ പരിശീലനത്തിലാണ്. കേരളത്തിലേക്ക് വര്‍ഷങ്ങളായി പുതിയ ത്രീ ഫെയ്‌സ് മെമു റേക്ക്(കോച്ച്) വന്നിട്ടില്ല. കണ്ണൂര്‍-മംഗളുരു 132 കിലോമീറ്ററില്‍ ഒരു മെമു പോലും ഓടിക്കുന്നില്ല.
അതേസമയം പരമ്പരാഗത ഐസിഎഫ് കോച്ചുകളിലാണ് പല പാസഞ്ചര്‍ വണ്ടികള്‍ ഓടുന്നത്. എന്നാല്‍ നിലവില്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പരമ്പരാഗത കോച്ചുകള്‍ നിര്‍മ്മിക്കുന്നില്ല. അറ്റകുറ്റപ്പണിക്ക് പോയാല്‍ പകരം കിട്ടില്ല. കോച്ചുകള്‍ വെട്ടിക്കുറക്കും. ഷൊര്‍ണൂര്‍-മംഗളുരു സെക്ഷനില്‍ മാത്രം 16 പാസഞ്ചര്‍ സര്‍വീസുകളുണ്ട്.
റെയിൽവേ അധികൃതർ മുൻപ് നൽകിയ പല ഉറപ്പുകളും പാലിക്കപ്പെട്ടിട്ടില്ല. എംപിമാർ സമ്മർദം നടത്തിയാൽ കിട്ടും. അല്ലെങ്കിൽ കേരളത്തിലെ യാത്രക്കാരുടെ കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് വിവരം. ഇപ്പോൾ പുറത്തിറങ്ങുന്ന ഇഎംയു-ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് (എമു) കേരളത്തിന്റെ മറ്റൊരു പ്രതീക്ഷയാണ്. മുഴുവനും ശീതീകരിച്ച എമുവിൽ തത്സമയം ടിക്കറ്റെടുത്ത് കയറാം. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമാണം.
