തിരുവനന്തപുരം: സംസ്ഥാനത്തെ റോഷൻ അരിയുടെ വില വർധിപ്പിക്കാൻ നീക്കം. മുൻഗണനേതര വിഭാഗങ്ങൾക്ക് സബ്‌സിഡിയിനത്തിൽ നൽകുന്ന റേഷനരിവില കൂട്ടാനാണ് സർക്കാർ സമിതിയുടെ ശുപാർശ. ഇപ്പോൾ കിലോഗ്രാമിന് നാലു രൂപ നിരക്കിൽ നൽകുന്ന അരി ആറു രൂപയായി വർധിപ്പിച്ചാൽ പ്രതിമാസം 3.14 കോടിരൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 8.30 രൂപയ്ക്ക് സർക്കാർ വാങ്ങുന്ന അരിയാണ് സബ്സിഡി നിരക്കിൽ നാലു രൂപക്ക് വിൽക്കുന്നത്.
എൻപിഎൻഎസ് അരിയുടെ വിലയായി എഫ്‌സിഐയിൽ കിലോഗ്രാമിന് 8.30 രൂപയാണ് സർക്കാർ അടയ്‌ക്കേണ്ടത്. ഈ അരിക്ക് റേഷൻ വ്യാപാരികൾ 8.90 രൂപനൽകും. വിലകൂട്ടിയാൽ രണ്ടുവിഭാഗങ്ങൾക്കുമുള്ള അരിവിലയിനത്തിൽ വർഷം 50 കോടി രൂപ അധികമായി സർക്കാർ ഖജനാവിലെത്തും. സബ്‌സിഡിയുള്ള മുൻഗണനേതര കാർഡുകാർക്കും സബ്‌സിഡിയില്ലാത്ത മുൻഗണനേതര കാർഡുകാർക്കും അരി വിതരണംചെയ്യാൻ കേന്ദ്രസർക്കാർ ഒരു സഹായവും നൽകുന്നില്ല. റേഷൻകടകളുടെ പ്രവർത്തനസമയം ഒൻപതുമുതൽ ഒരുമണിവരെയും നാലുമുതൽ ഏഴുവരെയുമാക്കി പുനഃക്രമീകരിക്കണമെന്നും ശുപാർശയുണ്ട്.
അരിയുടെ വില കൂട്ടുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം വ്യാപാരികളുടെ വേതനം കൂട്ടാനും ക്ഷേമനിധി ശക്തിപ്പെടുത്താൻ വിനിയോഗിക്കാമെന്നും സമിതി ശുപാർശചെയ്തു. സംസ്ഥാനത്തെ 3,782 റേഷൻ കടകൾ പൂട്ടാനും സമിതി ശുപാർശ ചെയ്തു. ഇതിനെതിരേ വ്യാപാരികൾ രംഗത്തുവന്നതിനാൽ ചർച്ചനടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
