പത്തനംതിട്ട: വ്യാപാരിയുടെ കൊലപാതകത്തിൽ രണ്ടു പ്രതികളെ പിടികൂടി പോലീസ്. മുരുകൻ, ബാലസുബ്രഹ്മാന്യൻ എന്നിവരെ തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പിടികൂടിയത്. ഇവരെ പോലീസ് പത്തനംതിട്ടയിൽ എത്തിച്ചു. പത്തനംതിട്ട മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണി (73) യെ ആണ് കൊലപ്പെടുത്തിയത്. സംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായിട്ടാണ് പോലീസ് പറയുന്നത്. ഇതിൽ മൂന്നാമത്തെയാൾ പത്തനംതിട്ട സ്വദേശി ഓട്ടോ ഡ്രൈവറാണെന്നാണ് വിവരം. മോഷ്ടാക്കൾ കെട്ടിയ കുടുക്ക് മുറുകിയതോ മൂക്കും വായും പൊത്തിപ്പിടിച്ചതോ ആകാം ശ്വാസമുട്ടിയുള്ള മരണത്തിന് കാരണമായത് എന്നാണ് സൂചന.
മോഷണത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് വ്യാപാരിയായ ജോർജ് ഉണ്ണുണ്ണിയെ പട്ടാപ്പകൽ സ്വന്തം കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട ജോർജ്ജിന്‍റെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാലയും കടയിലുണ്ടായിരുന്ന പണവുമാണ് പ്രതികൾ കൊണ്ടുപോയത്. എന്നാൽ സ്വർണ്ണം പണയം വെച്ചതിന്‍റെയോ വില്പന നടത്തിയതിന്‍റെയോ ഒരു തെളിവും അന്വേഷണ സംഘത്തിന് കിട്ടിയില്ല.
