തൃശൂർ: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. കെടിഡിസി യിൽ അസി. മാനേജരായി ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പണം തട്ടിയ പൊരി ബസാർ കാട്ടുപറമ്പിൽ ഷാനി എന്നു വിളിക്കുന്ന ഷാനീർ (50 ) നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ മതിലകം ശാന്തിപുരം പള്ളിനട സ്വദേശിയായ നിഹാന്റെ പക്കൽ നിന്നും ഘഡുക്കളായി 19 ലക്ഷം രൂപയാണ് പ്രതി തട്ടിയത്. ജോലിയുടെ കാര്യം അന്വേഷിച്ച് പ്രതിയെ സമീപിക്കുമ്പോൾ ഇയാൾ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്ന് നിഹാൻ പറയുന്നു.
തുടർന്ന് വാങ്ങിയ തുക തിരികെ കൊടുക്കാതിരിക്കാനായി ചിലരുമായി ഗൂഡാലോചന നടത്തി. നിഹാനെ ലഹരിമരുന്ന് കേസിൽ പെടുത്തി നിഹാന് സ്വഭാവ ദൂഷ്യമാണെന്ന് വരുത്തിത്തീർക്കുന്നതിന് മാർച്ച് 27 ന് തീയതി കെടിഡിസിയിൽ ജോലി ശരിയായിട്ടുണ്ട് എന്ന് പറഞ്ഞ് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ഇയാളുടെ വാക്ക് വിശ്വസിച്ച് നിഹാൻ തിരുവനന്തപുരത്തെത്തി.
എന്നാൽ പ്രതി റെയിൽവെ പൊലീസിന് നിഹാന്റെ ബാഗിൽ മയക്ക് മരുന്നുണ്ടെന്ന രഹസ്യ വിവരം കൊടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ നിഹാനെയും കൂടയുണ്ടായിരുന്ന പിതാവിനെയും തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ വച്ച് പൊലീസ് പരിശോധിച്ചു. എന്നാൽ പൊലീസിന് ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഏപ്രിൽ 5 ന് കുമരകത്ത് പോസ്റ്റിംഗ് ആയിട്ടുണ്ടെന്ന് പ്രതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിഹാലും പിതാവും വീട്ടിൽ മതിലകം അഞ്ചാംപരത്തിയിൽ എത്തിയപ്പോൾ എക്സൈസ് സംഘം കാർ തടഞ്ഞുനിർത്തി പരിശോധന നടത്തി.
തുടർന്ന് നിരവധി തവണ നിഹാനെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാൻ പ്രതി ശ്രമിച്ചു. ഗൂഢാലോചന നടത്തി നിഹാനെ ലഹരിമരുന്ന് കേസിൽപ്പെടുത്താനുമായിരുന്നു ലക്ഷ്യം. നിഹാൻെറ പിതാവായ മുഹമ്മദ് ഇബ്രാഹിമിൻ്റെ പരാതിയെ തുടർന്നാണ് മതിലകം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. മതിലകം ഇൻസ്പെക്ടർ എം.കെ.ഷാജി, സബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികേയൻ, മുഹമദ് റാഫി, അസി. സബ് ഇൻസ്പെക്ടർ തോമസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
