തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നല്ല രീതിയിൽ പ്രചാരണം നടത്തിയെന്നും നല്ല വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവേശ തിമിർപ്പോടെ ജനം വോട്ട് ചെയ്യുന്നു. ഈസി വാക്ക് ഓവർ ആകുമെന്നാണ് കോൺഗ്രസ് കരുതിയതെന്നും അവർക്ക് തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ഏതെങ്കിലും ഘടകകക്ഷിയുടെ സീറ്റ് പിടിച്ചെടുക്കുന്ന സമീപനം ഇല്ലെന്നും എന്തു സംഭവിച്ചു എന്നത് പരിശോധിക്കാൻ നിർദേശം നൽകിയെന്നും ഗോവിന്ദൻ വ്യക്തമാക്കി.
രാവിലെ മുതൽ കനത്ത പോളിങ് രേഖപ്പെടുത്തിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ അവസാന വോട്ടറും വോട്ട് രേഖപ്പെടുത്തി. 6:50 നാണ് അവസാന വോട്ട് രേഖപ്പെടുത്തിയത്. മണർകാട് ബൂത്തിലാണ് അവസാനമായി വോട്ട് ചെയ്തത്. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് ആറു മണി ആയിട്ടും അവസാനിച്ചിരുന്നില്ല.ആറ് മണി കഴിഞ്ഞിട്ടും തിരക്കൊഴിയാത്തതിനാൽ പോളിങ് ബൂത്തുകളിലെ ഗേറ്റ് അടച്ച് നിലവിൽ ക്യൂ നിൽക്കുന്ന ആളുകൾക്ക് ടോക്കൺ നൽകുകയായിരുന്നു. വൈകുന്നേരം അഞ്ച് മണിവരെ 73 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന തരത്തിലാണ് ഇത്തവണത്തെ പോളിങ് ശതമാനം. 10 മണിക്കൂർ പിന്നിടുമ്പോൾ 126467 വോട്ടുകളാണ് ആകെ പോൾ ചെയ്തിരിക്കുന്നത്. 63005 പുരുഷ വോട്ടർമാരും 63460 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്ജെൻഡർ വോട്ടർമാരും അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി.
