ഗുവാഹത്തി: അസമിലെ ഹൊജായ് ജില്ലയിൽ സൈരംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു. ശനിയാഴ്ച 2.17 ഓടെയായിരുന്നു സംഭവം. ചാങ്ജുറായ് പ്രദേശത്ത് നടന്ന കൂട്ടിയിടി വളരെ ഗുരുതരമായതിനാൽ ന്യൂഡൽഹിയിലേക്ക് പോയ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ അധികൃതർ പറഞ്ഞു.
നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാംപൂർ സെക്ഷനിലാണ് അപകടമുണ്ടായത്. 20507 ഡിഎൻ സൈറംഗ് – ന്യൂഡൽഹി രാജധാനി എക്സ്പ്രസാണ് അപകടത്തിൽ പെട്ടത്. ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ടയുടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല.
ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ഗുവാഹത്തിയിൽ നിന്ന് ഏകദേശം 126 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. അപകടം നടന്ന പ്രദേശം ആനകൾ സഞ്ചരിക്കുന്ന പ്രത്യേക ഇടനാഴിയായി അടയാളപ്പെടുത്തിയ സ്ഥലമല്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
അപകടത്തിന്റെ തീവ്രത വലുതായിരുന്നെങ്കിലും ട്രെയിനിലെ യാത്രക്കാർക്കോ റെയിൽവേ ജീവനക്കാർക്കോ പരിക്കേറ്റില്ല എന്നത് ആശ്വാസകരമായി. എന്നാൽ, പാളത്തിലുണ്ടായിരുന്ന എട്ട് ആനകൾക്ക് ജീവൻ നഷ്ടമായി. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ അതേ ട്രെയിനിലെ തന്നെ ഒഴിവുള്ള മറ്റ് സീറ്റുകളിലേക്ക് മാറ്റി ഇരുത്തി.
അപകടത്തിന് പിന്നാലെ ലുംഡിംഗ് ഡിവിഷണൽ ആസ്ഥാനത്ത് നിന്നുള്ള ദുരിതാശ്വാസ ട്രെയിനുകളും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ ജനറൽ മാനേജരും ലുംഡിംഗ് ഡിവിഷണൽ റെയിൽവേ മാനേജരും നേരിട്ടെത്തിയാണ് രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നൽകിയത്
പാളം തെറ്റിയ കോച്ചുകൾ വേർപെടുത്തിയ ശേഷം പുലർച്ചെ 6:11-ഓടെ ട്രെയിൻ ഗുവാഹത്തിയിലേക്ക് തിരിച്ചു. ഗുവാഹത്തിയിൽ എത്തിയ ശേഷം എല്ലാ യാത്രക്കാരെയും ഉൾക്കൊള്ളാൻ ആവശ്യമായ അധിക കോച്ചുകൾ ഘടിപ്പിച്ച് ട്രെയിൻ ന്യൂഡൽഹിയിലേക്ക് യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് ഈ പാതയിലൂടെ കടന്നുപോകേണ്ട മറ്റ് ട്രെയിനുകൾ ‘അപ് ലൈൻ’ വഴി തിരിച്ചുവിട്ടു.
പാളത്തിലെ സുരക്ഷാ പരിശോധനകൾക്ക് ശേഷം സാധാരണ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു. വടക്കുകിഴക്കൻ മേഖലയിലെ അതിവേഗ റെയിൽ ശൃംഖലകളും വന്യജീവി ആവാസ വ്യവസ്ഥകളും തമ്മിലുള്ള ദുർബലമായ സഹവർത്തിത്വത്തെ ഈ സംഭവം വീണ്ടും എടുത്തുകാണിക്കുന്നു. അവിടെ അത്തരം ഏറ്റുമുട്ടലുകൾ പലപ്പോഴും തിരിച്ചെടുക്കാനാവാത്ത നഷ്ടങ്ങളിൽ അവസാനിക്കുന്നു.


