Headlines

മോദി സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി

ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി നൽകിയ അവിശ്വാസപ്രമേയ നോട്ടിസിനു ലോക്സഭയിൽ അവതരണാനുമതി നൽകി. അടുത്ത 10 ദിവസത്തിനകം പ്രമേയം ചർച്ച ചെയ്യാനുള്ള തീയതി കക്ഷിനേതാക്കളുമായി സംസാരിച്ചു തീരുമാനിക്കുമെന്നു സ്പീക്കർ ഓം ബിർല പറഞ്ഞു. കോൺഗ്രസ് സഭാകക്ഷി ഉപനേതാവും അസമിൽനിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണു നോട്ടിസ് നൽകിയത്.

ഇന്ത്യ മുന്നണിക്കു പുറത്തുനിൽക്കുന്ന ഭാരത് രാഷ്ട്രസമിതി (ബിആർഎസ്) നേതാവ് നമ നാഗേശ്വരറാവുവും അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയിരുന്നെങ്കിലും പരിഗണിച്ചില്ല. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും ഈ നോട്ടിസിനെ പിന്തുണച്ചിരുന്നു. കുറഞ്ഞത് 50 പേരുടെയെങ്കിലും പിന്തുണയുണ്ടെങ്കിലേ പ്രമേയത്തിന് അവതരണാനുമതി ലഭിക്കൂ.

രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾ പ്രതിപക്ഷം അവിശ്വാസപ്രമേയ നോട്ടിസിന്റെ കാര്യം എടുത്തിട്ടെങ്കിലും സ്പീക്കർ വഴങ്ങിയില്ല. അതിനു കീഴ്‌വഴക്കങ്ങളുണ്ടെന്നും അതു പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അരമണിക്കൂറിനുശേഷം പ്രതിപക്ഷം പ്ലക്കാർഡുകളുമായി മണിപ്പുർ വിഷയത്തിൽ ശബ്ദമുയർത്തിയപ്പോൾ സഭ നിർത്തിവച്ചു.

ശൂന്യവേളയിൽ ഗൗരവ് ഗൊഗോയ് ചട്ടം 198 പ്രകാരം അവിശ്വാസപ്രമേയ അനുമതി തേടി. പ്രമേയത്തെ പിന്തുണയ്ക്കുന്നവർ എഴുന്നേറ്റുനിൽക്കാൻ സ്പീക്കർ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യ മുന്നണിയിലെ നൂറ്റിനാൽപതോളം പേർ എഴുന്നേറ്റു. പ്രധാനമന്ത്രി സഭയിൽവന്നു സംസാരിക്കാനുള്ള മാർഗമെന്ന നിലയിലാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതെന്നു കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: