പോർട്ട് ഓഫ് സ്പെയിൻ : വിദേശ മണ്ണിലെ ടെസ്‌റ്റ് സെഞ്ചുറിക്കായുള്ള തന്റെ അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വിരാട് കോഹ്‌ലി. പോർട്ട് ഓഫ് സ്‌പെയിനിലെ ക്വീൻസ് പാർക്ക് ഓവലിൽ നടന്ന രണ്ടാം ടെസ്‌റ്റിന്റെ രണ്ടാം ദിനത്തിൽ വിൻഡീസിനെതിരെ തന്റെ 29-ാം ടെസ്‌റ്റ് സെഞ്ചുറി നേടി കോഹ്‌ലി ഫോമിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി.
180 പന്തിൽ സെഞ്ച്വറി തികച്ച കോഹ്‌ലി തന്റെ 500-ാം അന്താരാഷ്ട്ര മത്സരം അവിസ്‌മരണീയ മുഹൂർത്തമാക്കി മാറ്റി. 2018 ഡിസംബറിൽ പെർത്ത് സ്‌റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 123 റൺസ് ആയിരുന്നു കോഹ്ലിയുടെ അവസാന വിദേശ ടെസ്‌റ്റ് സെഞ്ചുറി. ഇതിന് ശേഷം പലവട്ടം വിദേശ മണ്ണിൽ കോഹ്‌ലി മൂന്നക്കത്തിന് അരികിൽ എത്തിയെങ്കിലും അത് മറികടക്കാൻ കഴിഞ്ഞിരുന്നില്ല.
മുൻപ് 2023 മാർച്ചിലാണ് കോഹ്‌ലി തന്റെ ടെസ്‌റ്റ് സെഞ്ചുറി വരൾച്ച അവസാനിപ്പിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അന്ന് അദ്ദേഹം തന്റെ 28-ാം ടെസ്‌റ്റ് സെഞ്ച്വറി നേടി. 2019 നവംബറിൽ ബംഗ്ലദേശിനെതിരായ നേടിയ സെഞ്ചുറിയ്ക്ക് ശേഷം 1,204 ദിവസങ്ങളും 41 ഇന്നിംഗ്‌സുകളും കടന്നായിരുന്നു ഈ ശതകം പിറന്നത്. 500 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 75 സെഞ്ച്വറി നേടിയ സച്ചിൻ ടെൻഡുൽക്കറെ വിരാട് കോഹ്ലി മറികടന്നു.
500-ാം അന്താരാഷ്ട്ര മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരൻ കൂടിയാണ് കോലി. വെസ്റ്റ് ഇൻഡീസിനെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ താരമാണ് കോഹ്‌ലി. സുനിൽ ഗവാസ്‌കറുടെ 13 സെഞ്ച്വറിക്ക് പിന്നിൽ മാത്രമാണ് അദ്ദേഹത്തിന്റെ 12 സെഞ്ചുറികളുടെ നേട്ടം. ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസിനും 12 സെഞ്ചുറികളുണ്ട്
രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നാലിന് 288 റൺസ് എന്ന നിലയിൽ നിന്ന് ആറിന് 388 റൺസ് എന്ന നിലയിലെത്തി. ആദ്യദിനം നായകൻ രോഹിത് ശർമയും യശസ്വി ജയസ്വാളും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇവർ സെഞ്ചുറി കൂട്ടുകെട്ട് തീർത്തു. 139 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് ഇവർ പിരിഞ്ഞത്. സെഞ്ചുറി നേടിയ വിരാട് കോഹ്‌ലി 206 പന്തിൽ 121 റൺസ് എടുത്ത് പുറത്തായി. 61 റൺസ് എടുത്ത് ജഡേജയും പുറത്തായി. 21 റൺസുമായി ഇഷാൻ കിഷനും 17 റൺസുമായി രവിചന്ദ്രൻ അശ്വനുമാണ് ക്രീസിൽ.