തിരുവനന്തപുരം : കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ രാജ്യത്തിന് സമ്മാനിച്ചത്. കേരളം, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ നഗരങ്ങളിലൂടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ആണ് പ്രധാനമന്ത്രിയുടെ സമ്മാനം. ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ നിരവധി വിപുലമായ സവിശേഷതകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് സ്‍മോക്ക ഡിറ്റക്ഷൻ സെൻസറുകള്‍. പുകയുടെ സാനിധ്യം തിരിച്ചറിഞ്ഞാല്‍ ട്രെയിൻ ഉടനടി നിര്‍ത്തുന്ന ഈ സെൻസറുകള്‍ പുതിയ വന്ദേ ഭാരതുകളിലെ ടോയിലറ്റുകളിലും ഉണ്ട്.
അതായത് ടോയിലറ്റില്‍ കയറി ആരുമറിയാതെ പുകവലിച്ചാലും വന്ദേ ഭാരത് ട്രെയിൻ ഉടനടി നിൽക്കും. എന്നാൽ ടോയിലറ്റിനുള്ളിൽ ഈ അത്യാധുനിക സംവിധാനം ഉണ്ടെന്ന് ഭൂരിഭാഗം യാത്രക്കാർക്കും അറിയില്ല. കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് ഇങ്ങനെ നിന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ടോയിലറ്റിനുള്ളിൽ കയറി യാത്രക്കാരൻ പുകവലിച്ചതാണ് കാരണം. ട്രെയിൻ നിന്നതിനെത്തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി.
പുതിയ വന്ദേഭാരത് എക്സ്പ്രസുകളിൽ നിരവധി ഇടങ്ങളില്‍ സ്മോക്ക് ഡിറ്റക്ഷൻ സെൻസറുകള്‍ ഉണ്ട്. കോച്ച്, യാത്രക്കാർ കയറുന്ന സ്ഥലം, ടോയിലറ്റിനകം തുടങ്ങിയ ഇടങ്ങളിലാണ് ഈ സെൻസറുകള്‍. അന്തരീക്ഷത്തിലെ പുകയുടെ അളവ് ഈ സെൻസറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അളവില്‍ കൂടുതല്‍ പുക ഉയര്‍ന്നാൽ അവ ഓണാകും. ലോക്കോ കാബിൻ ഡിസ്‌പ്ലേയിൽ അലാറം മുഴങ്ങും. ഏത് കോച്ചിൽ, എവിടെനിന്നാണ് പുക വരുന്നതെന്നും ലോക്കോ പൈലറ്റിന് മുന്നിലെ സ്‌ക്രീനിൽ തെളിയും. അലാറം മുഴങ്ങിയാൽ ട്രെയിൻ ഉടൻ നിർത്തണമെന്നാണ് നിയമം. റെയിൽവേയുടെ സാങ്കേതികവിഭാഗം ജീവനക്കാർ ഇത് കണ്ടെത്തി തീ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വേണം ഈ ഉറപ്പുവരുത്തല്‍. എങ്കിൽ മാത്രമേ ലോക്കോ പൈലറ്റ് വീണ്ടും ട്രെയിൻ സ്റ്റാർട്ട് ചെയ്യുകയുള്ളൂ.
അടുത്തിടെ തിരുപ്പതി-സെക്കന്ദരാബാദ് വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാരൻ പുകവലിച്ചത് വലിയ വാര്‍ത്തയായിരുന്നു. ട്രെയിനിൽ പുക ഉയരുകയും അപായ സൈറൺ മുഴങ്ങുകയും ചെയ്‍തതോടെ ട്രെയിൻ നിന്നു. ടിക്കറ്റില്ലാതെ കയറിയ യാത്രികൻ ടോയിലറ്റില്‍ കയറി പുകവലിച്ചതായിരുന്നു കാരണം. നിലവിൽ എൽ.എച്ച്.ബി. വണ്ടികളിലെ എ.സി. കോച്ചുകളിൽ സ്മോക്ക് സെൻസറുകള്‍ ഉണ്ട്. പുക ഉയർന്നാൽ ട്രെയിൻ സ്വയം നിൽക്കും.
നിലവിലെ ഐ.സി.എഫ്. കോച്ചുകളിലെ എസി കമ്പാര്‍ട്ട്മെന്‍റിലും സ്‍മോക്ക് ഡിറ്റക്ഷൻ സെൻസറുകള്‍ ഘടിപ്പിക്കുന്നുണ്ട്. ഇപ്പോഴിറങ്ങുന്ന ഏറവും പുതിയ എൽ.എച്ച്.ബി. കോച്ചുകളിലെ ടോയിലറ്റുകളിലും ഇതേ സെൻസറുകള്‍ ഉണ്ട്. ട്രെയിനിലെ തീപ്പിടിത്തം ഉൾപ്പെടെ നേരത്തേ തിരിച്ചറിഞ്ഞ് സുരക്ഷ ഒരുക്കുകയെന്നതാണ് ലക്ഷ്യം. അതിനാൽ ട്രെയിനില്‍ പുകവലിച്ചാൽ ഇനി പണി ഉറപ്പാണ്. വൻ തുക പിഴ അടയ്ക്കേണ്ടിവരും. മാത്രമല്ല പുകവലിക്കാര്‍ കാരണം ട്രെയിൻ വൈകാനും ഇടയാകും.
