ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിൽ കോൺഗ്രസ് അംഗങ്ങളില്ല. മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് കാരണം.
ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ പങ്കെടുത്തു.
ജമ്മുകശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്നയെ പരാജയപ്പെടുത്തിയ സുരിന്ദർ ചൗധരി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സകീന ഇത്തൂ, ജാവേദ് അഹ്‌മദ് റാണ, ജാവേദ് അഹ്‌മദ് ധാർ, സതീഷ് ശർമ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ.
സർക്കാരിനു പുറത്തുനിന്ന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ മന്ത്രിസ്ഥാനങ്ങൾ നൽകാൻ നാഷണൽ കോൺഫെറെൻസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി. എന്നാൽ കോൺഗ്രസുമായി പ്രശ്നങ്ങൾ ഇല്ല എന്നും, ചർച്ച പൂർത്തിയാകും വരെ ചില സീറ്റുകൾ ഒഴിച്ചിടുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു.
ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ മത്സരിച്ച 57 സീറ്റുകളിൽ 47 എണ്ണത്തിലും നാഷണൽ കോൺഫറൻസ് വിജയിച്ചിരുന്നു. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി 32 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ആറ് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.

