കൊച്ചി: രഹസ്യവിവരത്തെ തുടർന്ന് എത്തിയ പോലീസിന്റെ പരിശോധനയിൽ 63 കുപ്പി ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായിട്ടായിരുന്നു തെരച്ചിൽ. അസം നൗഗാവ് ബുർബണ്ട സ്വദേശി ആരിഫുൾ ഇസ്ലാം (26), അൽഫിക്കുസ് സമാൻ (27) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പാവൂർ കാലിച്ചന്ത ഭാഗത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. ആസാമിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ കുപ്പികളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു. 1000 രൂപ നിരക്കിലാണ് കച്ചവടം. കഴിഞ്ഞ വെള്ളിയാഴ്ച ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും മോഷ്ടിച്ച 45,000 രൂപ വിലവരുന്ന ആപ്പിൾ മൊബൈൽ ഫോണും ഇവരിൽ നിന്നും കണ്ടെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച പെരുമ്പാവൂർ തണ്ടേക്കാട് നിന്നും മൂന്ന് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ സ്പെഷ്യൽ ടീം പിടികൂടിയിരുന്നു. എ.എസ്.പിമോഹിത് റാവത്ത്, എസ്ഐ പിഎം റാസിക്ക്, എഎസ്ഐ പിഎ അബ്ദുൽ മനാഫ്, സീനിയർ സിപിഒ -മാരായ മനോജ് കുമാർ, ടി.എ അഫ്സൽ, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

