കോട്ടയം: ആമസോണിൽ 56,000 രൂപയുടെ ലാപ്ടോപ്പിനു ഓർഡർ ചെയ്ത ആൾക്ക് പാഴ്സലായി വന്നത് ഒരു മാർബിൾ കഷ്ണവും പഴന്തുണിയും! കാനഡയിൽ നിന്നു ഈയിടെ നാട്ടിലെത്തിയ പൈക വട്ടന്താനം കരുനാട്ട് ഡോൺ ടോമിനാണ് ദുരനുഭവം. മുൻകൂർ പണം നൽകിയ ഡോൺ ടോം പരിഹാരം തേടി കമ്പനിയെ സമീപിച്ചെങ്കിലും അന്വേഷണം നടത്തി 23നു ശേഷം മറുപടി പറയാം എന്നാണ് അധികൃതർ പറയുന്നത്.
നാട്ടിലെത്തിയപ്പോൾ വർക്ക് ഫ്രം ഹോമിന് ഉപകരിക്കുന്ന പ്രൊഫഷണൽ ലാപ്‌ടോപ്പായ ലെനോവ തിങ്ക്പാഡ് ഇ 14 ആണ് ഡോൺ ടോം ആമസോണിൽ ഈ മാസം 12ന് ഓർഡർ ചെയ്തത്. ഫോൺ പേ വഴി തുകയും നൽകി. 18ന് പാക്കറ്റ് എത്തി. ഒടിപി നൽകി ഇടപാടുകൾ തീർത്ത് ഡെലിവറി ഏജന്റ് മടങ്ങിയതിനു ശേഷമാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലാകുന്നത്. ഏജന്റിന്റെ മുന്നിൽ തുറന്ന് റീപ്ലേസ്‌മെന്റിന് ഓപ്ഷനില്ലാതെയാണ് പാഴ്‌സലെത്തിയത്
ഗോപാൽ ഐടി സർവീസ് എന്ന കമ്പനിയാണ് പാഴ്‌സൽ ചെയ്തതെന്നാണ് കാണുന്നത്. തുടർന്ന് റിവ്യൂ കമന്റുകൾ നോക്കിയപ്പോൾ മറ്റൊരാൾക്ക് ഇതേ അനുഭവമുണ്ടായെന്ന് മനസിലായതായി ഡോൺ പറഞ്ഞു. ആമസോണിന്റെ പ്രതിനിധിയെ വിളിച്ചപ്പോൾ അന്വേഷണം നടത്താമെന്നും 23-നുശേഷം പരിഹാരം നിർദേശിക്കാമെന്നുമാണ് അറിയിച്ചത്. ഡോൺ പൊൻകുന്നം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്


