കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ദിവ്യക്കെതിരെ പാർട്ടി നടപടി. പി പി ദിവ്യയെ എല്ലാ പാർട്ടി ചുമതലകളിൽ നിന്നും ഒഴിവാക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതോടെ ദിവ്യ പാർട്ടി മെമ്പർഷിപ്പിൽ മാത്രം ഒതുങ്ങും.
അതേസമയം, എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റിലായ ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധി പറയും. തലശ്ശേരി ജില്ലാ കോടതിയാണ് ജാമ്യഹർജിയിൽ തീർപ്പ് കൽപ്പിക്കുക. കഴിഞ്ഞ 10 ദിവസമായി പളളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യയുള്ളത്.
അതേസമയം, എഡിഎം നവീൻ ബാബുവിൻറെ ആത്മഹത്യ കേസിൽ റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങൾ തേടുകയാണ് പൊലീസ്. എ ഗീത ഐഎഎസിൻറെ മൊഴിയെടുക്കും. എഡിഎമ്മിൻറെ യാത്രയയപ്പ് ദിവസം പ്രശാന്ത് വിജിലൻസ് ഓഫീസിലെത്തിയതിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പിപി ദിവ്യയെ പ്രതിയാക്കിയ ആത്മഹത്യ പ്രേരണ കേസിൽ അന്വേഷണം അവസാനഘട്ടത്തിലെന്നാണ് പൊലീസ് പറയുന്നത്. ഇതുവരെ നവീൻ ബാബുവിൻറെ കുടുംബത്തിൻറെ മൊഴി പ്രത്യേക അന്വേഷണസംഘം എടുത്തിട്ടില്ല. കളക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെയാണ് റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങൾ പൊലീസ് തേടുന്നത്.
കളക്ടർ ഉൾപ്പെടെ സംഭവുമായി ബന്ധപ്പെട്ട നിരവധി പേരുടെ മൊഴിയെടുത്ത ലാൻഡ് റവന്യൂ ജോയിൻറെ കമ്മീഷണർ എ ഗീത, എഡിഎമ്മിന് വീഴ്ചയുണ്ടായില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു. ഫോൺ വിളി രേഖകളുൾപ്പെടെ തെളിവ് നിരത്തിയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് വകുപ്പുതല അന്വേഷണം നടത്തിയ ഉദ്യോഗസ്ഥയുടെ മൊഴിയെടുക്കുന്നതെന്നതും ശ്രദ്ധേയം.
ഒക്ടോബർ 14ന് യാത്രയയപ്പ് യോഗത്തിന് മുമ്പ് തന്നെ വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന വാദം പ്രതിഭാഗം ഉയർത്തിയിരുന്നു. വിജിലൻസ് ഓഫീസിലേക്ക് പ്രശാന്ത് പോയതിൻറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും വാദിച്ചു. ഇത് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1.40ന് വിജിലൻസ് ഓഫീസ് ഭാഗത്ത് നിന്ന് പ്രശാന്ത് പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
