തിരുവനന്തപുരം: സി.പി.എം നേതാവ് പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി. പണവും സ്വർണാഭരണങ്ങളും ഫോണും അടങ്ങിയ ബാഗാണ് ട്രെയിൻ യാത്രക്കിടെ മോഷണം പോയത്.കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്ക് പോകവെയാണ് സംഭവം.
മഹിളാ അസോസിയേഷൻ സമ്മേളനത്തിനായാണ് ശ്രീമതി കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്ക് യാത്ര ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി ട്രെയിനിൽ കയറി ഇന്ന് രാവിലെ ബിഹാറിലെത്തി ഉറക്കമുണർന്നപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് അറിഞ്ഞത്. 40,000 രൂപയും സ്വർണാഭരണങ്ങളും ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്.
മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്ളയ്ക്കൊപ്പമായിരുന്നു പി.കെ.ശ്രീമതി യാത ചെയ്തിരുന്നത്. ബാഗ് നഷ്ടപ്പെട്ടതറിഞ്ഞ് ചെയിന് വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല. ടിടിയെ നോക്കിയപ്പോഴും കണ്ടില്ല. പിന്നീട് ഒരു പൊലിസുകാരനോട് കാര്യങ്ങൾ പറഞ്ഞെങ്കിലും നിസ്സംഗതയോടെയാണ് അയാൾ പ്രതികരിച്ചതെന്നും ശ്രീമതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷമാണ് പിന്നീട് അധികൃതർ ബന്ധപ്പെട്ടതെന്നും തുടർന്ന് പരാതി നൽകിയതായും പി.കെ.ശ്രീമതി അറിയിച്ചു.


