തിരുവനന്തപുരം: വരുന്ന വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവവും സ്പെഷ്യൽ സ്കൂൾ കലോത്സവവും ഒരുമിച്ച് നടത്തുന്നതിനെ സർക്കാർ ഗൗരവമായി പരിഗണിക്കുന്നതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങളും സമതുല്യ പരിഗണനയും ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം
ഇത്തവണ 3,100 കുട്ടികൾ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നു. ഇവരെ 106 ഇനങ്ങളായി വിഭജിച്ച് മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് 1,000 രൂപ വീതം പ്രൈസ് മണി നൽകുന്നതായും മന്ത്രി അറിയിച്ചു.
സ്പെഷ്യൽ സ്കൂൾ സ്ഥാപനങ്ങൾക്ക് സഹായം
കലോത്സവത്തിൽ പങ്കെടുക്കുന്ന സ്പെഷ്യൽ സ്കൂൾ സ്ഥാപനങ്ങൾക്ക് 1,500 രൂപ വീതം പാർട്ടിസിപ്പേഷൻ അലവൻസ് സർക്കാർ നൽകും. സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് പ്ലാൻ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, സ്കൂൾ കായികമേളകൾ സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു


