പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി, പോസ്‌റ്റുമോർട്ടത്തിൽ തെളിഞ്ഞത് ബലാത്സംഗത്തിനിരയായെന്നും; യുവാവ് അറസ്റ്റിൽ

കൊച്ചി: പ്ലസ് വൺ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ. കോട്ടയം രാമപുരം താന്നിക്കുഴിപ്പിൽ വീട്ടിൽ ജോയൽ (23) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഘത്തിനിരയായ പെൺകുട്ടി ഇക്കഴിഞ്ഞ 21-ന് ആത്മഹത്യാശ്രമം നടത്തുകയും ബുധനാഴ്ച വൈകുന്നേരത്തോടെ മരിക്കുകയുമായിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായ വിവരം പുറത്തുവരുന്നത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഫോൺ മുഖാന്തരം പരിചയം സ്ഥാപിച്ച ജോയൽ പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ മുറിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.

ആത്മഹത്യാ പ്രേരണാ കുറ്റവും പോക്സോ വകുപ്പുകളും ചുമത്തിയാണ് കൂത്താട്ടുകുളം പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ യുവാവ് രാമപുരത്തെ യൂസ്ഡ് കാർ ഷോറൂമിലെ മാനേജരായി ജോലിചെയ്തുവരികയായിരുന്നു.

ഡി.വൈ.എസ്.പി ടി.ബി വിജയന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.ജെ നോബിൾ, സബ് ഇൻസ്പെക്ടർ രാജു പോൾ, സീനിയർ സി.പി.ഒ മാരായ മഞ്ജുശ്രീ, ആർ.രജീഷ്, വി.കെ മനോജ്, ഐസി മോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: