കൊല്ലം: കൊല്ലത്ത് സൈനികന്റെ ശരീരത്തിൽ പിഎഫ്ഐ എന്ന ചാപ്പ കുത്തിയ സംഭവം വ്യാജമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സൈനികൻ ഷൈൻ, സുഹൃത്ത് ജോഷി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുറത്ത് പിഎഫ്ഐ എന്നെഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുത്തു.
വ്യാജപരാതിക്ക് പിന്നിൽ പ്രശസ്തനാകാനുള്ള സൈനികന്റെ ആഗ്രഹമാണെന്ന് സുഹൃത്ത് ജോഷി പൊലീസിൽ മൊഴി നൽകി. ടീഷർട്ട് തന്നെക്കൊണ്ട് ബ്ലേയ്ഡ് ഉപയോഗിച്ച് കീറിച്ചതാണെന്നും മർദിക്കാൻ ഷൈൻ ആവശ്യപ്പെട്ടെങ്കിലും താൻ അത് ചെയ്തില്ലെന്നും സുഹൃത്ത് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കൊല്ലം ജില്ലയിലെ കടയ്ക്കലിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. രാജസ്ഥാനിൽ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനിനെ മർദിച്ചശേഷം പുറത്ത് പിഎഫ്ഐ എന്ന് ചാപ്പക്കുത്തിയെന്നായിരുന്നു പരാതി. ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞ് നിർത്തി ക്രൂരമായി മർദ്ദിച്ചതായും കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ചതായും സൈനികൻ പറയുന്നു. ടീ ഷർട്ട് കീറിയ ശേഷം മുതുകിൽ പിഎഫ്ഐയെന്ന് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നുമാണ് പരാതി. എന്തിനാണ് ആക്രമിച്ചതെന്നോ ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലെന്നും ഷൈൻ പരാതിയിൽ പറഞ്ഞു.
