ബെംഗളൂരു: കർണാടകയിൽ 19 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നാല് പേരെ ദേവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. ജോലി സ്ഥലത്തു നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊന്ന മുൻ കാമുകിയുടെ ബന്ധുവും അയാളുടെ സുഹൃത്തുക്കളുമാണ് പിടിയിലായത്. ശ്രീകാന്ത് (22), സഞ്ജയ് (23), ചരൺ (21), ശിവകുമാർ (22) എന്നിവരാണ് അറസ്റ്റിലായത്. പുലർച്ചെ 19കാരന്റെ മൃതദേഹം റോഡരികിൽ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തിയ വ്യാപക അന്വേഷണമാണ് മണിക്കൂറുകൾക്കകം കേസിന്റെ ചുരുളഴിച്ചത്. ബംഗളുരു ദേവനഹള്ളിയിലെ പ്രശാന്ത് നഗർ സ്വദേശിയായ പ്രീതം ആർ ആണ് മരിച്ചത്.
ഒരു ഓൺലൈൻ ഗ്രോസറി കമ്പനിയിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു പ്രീതം. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് പ്രീതം ഒരു ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തിൽ പിന്നീട് പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി ഇയാളിൽ നിന്ന് അകലുകയും ചെയ്തു. എന്നാൽ പ്രീതം പിന്നീടും യുവതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചു. ഇത് ശല്യമായി കണക്കാക്കിയ യുവതി തന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. ബന്ധുക്കളാണ് യുവതിയുടെ കസിനായ ശ്രീകാന്ത് എന്നയാളോട് യുവാവ് ശല്യം ചെയ്യുന്നു എന്ന് പറഞ്ഞത്. ഇയാൾ പലതവണ യുവാവിനെ കണ്ട് ഭീഷണിപ്പെടുത്തിയെങ്കിലും പ്രീതം പെൺകുട്ടിയെ വീണ്ടും വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചു.
വെള്ളിയാഴ്ച രാത്രി 10.30ഓടെ ശ്രീകാന്തും സുഹൃത്തുക്കളും ഒരു വാഹനവുമായി യുവാവിന്റെ ജോലി സ്ഥലത്തെത്തി ഇയാളെ വാഹനത്തിൽ കയറ്റി കൊണ്ടുപോയി. പല സ്ഥലങ്ങളിൽ കൊണ്ടുനിർത്തി ക്രൂരമായി മർദിച്ചു. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ചായിരുന്നു മർദനം. മുഖത്ത് ഗുരുതരമായി മർദനമേറ്റു. ഇതിനിടെ യുവാവ് ബോധരഹിതനായപ്പോൾ സംഭവം കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞ് ദേവനഹള്ളിയിലെ ഒരു സ്കൂളിന് സമീപം യുവാവിനെ തള്ളിയിട്ട ശേഷം രക്ഷപ്പെട്ടു.
പുലർച്ചെ മൂന്ന് മണിക്ക് ജോലി കഴിഞ്ഞ് എത്തേണ്ട മകൻ നേരം പുലർന്നിട്ടും വരാത്തതിനെ തുടർന്ന് പ്രീതത്തിന്റെ അച്ഛൻ രാവിലെ ആറ് മണിയോടെ അന്വേഷിച്ച് ജോലി സ്ഥലത്തെത്തി. അപ്പോഴാണ് അജ്ഞാതർ കാറിൽ കയറ്റി കൊണ്ടുപോയെന്ന വിവരം സഹപ്രവർത്തകരിൽ നിന്ന് ലഭിച്ചത്. മകനായി അന്വേഷണം തുടരുന്നതിനിടെ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വിവരം പൊലീസിൽ നിന്ന് ലഭിച്ചു. രാവിലെ 7.15ഓടെയാണ് മൃതദേഹം കണ്ടെത്തിയതെന്നും അതിന് ശേഷമാണ് യുവാവിന്റെ അച്ഛൻ പരാതി നൽകിയതെന്നും പൊലീസ് പറഞ്ഞു.
നേരത്തെയും മകനെ ഒരു സംഘം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും മർദിച്ചതായി പറയുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ 4 പ്രതികളും അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്യുകയാണ്. ബന്ധുക്കൾക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ യുവാവിന്റെ മൃതദേഹത്തിൽ ക്രൂരമായ പരിക്കുകളുണ്ടായിരുന്നു എന്ന് പൊലീസുകാർ പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി നാലുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇവർ.
