തിരുവനന്തപുരം: പി. പി. ദിവ്യക്കെതിരെ സംഘടന നടപടിക്ക് സിപിഎം. പൊലീസ് റിപ്പോർട്ട് എതിരായതോടെയാണ് തീരുമാനം. അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമുണ്ടാകും. തരം താഴ്ത്തൽ ഉൾപ്പെടെ കടുത്ത നടപടികൾക്ക് കടക്കാനാണ് സാധ്യത. ഇന്നലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദിവ്യക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന സൂചന നൽകിയിരുന്നു.
ആസൂത്രിതമായി എഡിഎമ്മിനെ, ദിവ്യ വ്യക്തിഹത്യ നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്. ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ ചൊവ്വാഴ്ചയാണ് ഉത്തരവ്. അതുവരെ അറസ്റ്റ് നീളാനാണ് സാധ്യത. എന്നാൽ ഉപതെരെഞ്ഞെടുപ്പ് സമയത്ത് വിഷയം ചർച്ചയാകുന്നത് ക്ഷീണമെന്നാണ് സിപിഎമ്മിലെ പൊതുവികാരം. അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നോ നാളെയോ ഹാജരായി സഹകരിക്കാനുള്ള നിർദേശം ദിവ്യക്ക് സിപിഎം നൽകി എന്നാണ് വിവരം.
