കല്‍പറ്റ: വയനാട് ദുരന്തബാധിതരുടെ പുനരധിവാസ പട്ടികയിൽ നിന്ന് ഭൂരിഭാഗം കുടുംബങ്ങളും പുറത്ത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള രണ്ടാം ഗുണഭോക്തൃ പട്ടികയും പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. രണ്ടാം ഘട്ട പട്ടികയിൽ ഇടം നേടിയത് 81 കുടുംബങ്ങൾ മാത്രമാണ്. ഇതോടെ ആകെ 323 കുടുംബങ്ങൾ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇനിയും നിരവധി പേർ പുറത്താണ്. വാസ യോഗ്യമല്ലെന്ന് ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കണ്ടെത്തിയ ‘നോ ഗോ സോൺ’ മേഖലയുമായി ബന്ധപ്പെട്ട് ഞായറാഴ്ച പുലർച്ച മാനന്തവാടി സബ് കലക്ടറാണ് രണ്ടാംഘട്ട കരട് പട്ടിക പുറത്തിറക്കിയത്.
വീടുകൾ പൂർണമായി തകർന്നവരുടെ ആദ്യഘട്ട പട്ടികയിൽ 242 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. മാസങ്ങൾക്കുമുമ്പ് ദുരന്തമേഖലയിൽ നടത്തിയ സർവേ പ്രകാരം 1023 കുടുംബങ്ങൾക്ക് വീട് പൂർണമായി നഷ്ടപ്പെട്ടതായി സർക്കാർ വ്യക്തമാക്കിയിരുന്നു. കുറഞ്ഞ കുടുംബങ്ങളെ മാത്രം ഉൾപ്പെടുത്തി പട്ടിക പുറത്തുവന്നതോടെ ദുരന്തത്തിനിരയായ നിരവധിപേർ പുനരധിവാസ പദ്ധതിയിൽനിന്ന് പുറത്താകുമെന്ന് ഉറപ്പായി. ഇനിയും കണ്ടെത്താത്ത 32 പേരടക്കം 298 പേർ മരിച്ച, 1200 കോടി രൂപയുടെ നാശനഷ്ടമുണ്ടായ ദുരന്തത്തിന് ഇരയായ നിരവധി കുടുംബങ്ങൾ പട്ടികയിൽ ഇടംപിടിക്കാത്തതോടെ പ്രതിഷേധം ശക്തമായി.
മാർച്ച് ഏഴുവരെ ആക്ഷേപങ്ങൾ നൽകാൻ അവസരം നൽകിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞതവണ പ്രസിദ്ധീകരിച്ച വീട് നഷ്ടപ്പെട്ടവരുടെ പട്ടികയിൽ വ്യാപക പരാതി ഉയർന്നിട്ടും ഒരാളെ മാത്രമാണ് പുതുതായി ഉൾപ്പെടുത്തിയത്. വീട് നഷ്ടപ്പെട്ടവര്‍, വാടകക്കും പാടികളിലും താമസിച്ചിരുന്ന ദുരന്തബാധിതര്‍, ദുരന്തത്തിൽ ഒറ്റക്കായവർ, വാസയോഗ്യമല്ലാത്ത വീടുള്ളവർ എന്നിവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയതെന്നാണ് ജില്ല ഭരണകൂടം നൽകുന്ന വിശദീകരണം. അതിനിടെ, ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞതോടെ ഒറ്റ ടൗണ്‍ഷിപ് മാത്രമാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
