Headlines

യുഡിഎഫിനെതിരെ തുറന്നടിച്ച് പി വി അൻവർ

മലപ്പുറം: യുഡിഎഫുമായുള്ള സഹകരണത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പി. വി അൻവർ എംഎൽഎ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കുമെല്ലാമൊടുവിൽ  വിഡി സതീശൻ ഉൾപ്പെടെയുള്ള  കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പി.വി അൻവർ .യുഡിഎഫ് തന്നെ നിരന്തരമായി അവഗണിക്കുകയാണെന്ന് അൻവർ പറഞ്ഞു. പറഞ്ഞ വാക്കുകൾ ഒന്നും പാർട്ടി പാലിക്കുന്നില്ലെന്നും മുഖത്തേക്ക് ചെളി വാരി എറിയിക്കുകയാണെന്നും അൻവർ പ്രതികരിച്ചു. ഇനി യുഡിഎഫിന്റെ കാല് പിടിക്കാനായി താൻ പോകില്ലെന്നും. തന്നെ യുഡിഎഫ് ദയാവധത്തിന് വിട്ടുകൊടുത്തുവെന്നും അൻവർ പറഞ്ഞു.


യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് അൻവർ പറഞ്ഞു. ഇനി കെ സി വേണുഗോപാലിൽ മാത്രമാണ് തനിക്ക് പ്രതീക്ഷ. കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടരുത്. അധിക പ്രസംഗം നടത്തിയിട്ടില്ലെന്നും പിണറായിയെ പുറത്താക്കാനാണ് രാജിവച്ചതെന്നും അൻവർ കൂട്ടിച്ചേർത്തു.

‘തൃണമൂൽ കോൺഗ്രസ് ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയാൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരും. പത്ത് മന്ത്രിമാരെ അയച്ചുതരാമെന്നും പറഞ്ഞിട്ടുണ്ട്. ഇതൊക്കെ നിൽക്കുമ്പോഴും നമ്മൾ ലക്ഷ്യംവച്ചൊരു സംഗതിയുണ്ട്. അതിനായി നീങ്ങുകയാണ്. അപ്പോൾ ദയാവധത്തിന് വിട്ടിരിക്കുകയാണ്. എനിക്ക് ഇനി കെ സി വേണുഗോപാലിനോടേ സംസാരിക്കാനുള്ളൂ.’- പി വി അൻവർ പറഞ്ഞു. നിലമ്പൂരിൽ മത്സരിക്കുമോയെന്ന കാര്യം രണ്ട് ദിവസം കഴിഞ്ഞിട്ടേ പറയാനാകൂവെന്നും, യു ഡി എഫിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ തനിച്ച് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച വൈകിട്ട് പി വി അബ്ദുൾ വഹാബ് എം പിയുടെ നിലമ്പൂരിലെ വീട്ടിൽ പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം എന്നിവരുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ കു‍ഞ്ഞാലിക്കുട്ടിയുടെ വസതിയിലെത്തി അൻവർ മുസ്‌ലിം ലീഗ് നേതാക്കളെ കണ്ടിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം തീർന്നില്ലേ. ഇതിനും പരിഹാരം ഉണ്ടാകുമെന്നായിരുന്നു വൈകിട്ടത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: