കൊച്ചി: കൊലപാതക പ്രസംഗം നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരി കെ.ആര്‍ മീരയ്‌ക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കെഎല്‍എഫ് വേദിയിൽ നടന്ന പ്രസംഗത്തില്‍ നടത്തിയ കഷായ പ്രയോഗമാണ് കേസിനാധാരം. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയത്. ഷാരോണ്‍ വധക്കേസിനെ മുന്‍നിര്‍ത്തി കെ. ആര്‍ മീര നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു കെ.ആര്‍ മീരയുടെ പ്രതികരണം.
‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാല്‍ പോലും, സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള്‍ കുറ്റവാളിയായി തീരും. ഈ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കര്‍ത്തവ്യവുമാണ്. അത് ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്‌നം’, എന്നായിരുന്നു കെ ആര്‍ മീര കെഎല്‍എഫ് വേദിയില്‍ പറഞ്ഞത്. ഇതിനു പിന്നാലെ വലിയ വിമർശനമാണ് ഉയർന്നത്. പരാമര്‍ശത്തില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരിനാഥനും രംഗത്തെത്തിയിരുന്നു.