കൊച്ചി: തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മിഹിർ നേരിട്ടത് അതിക്രൂരമായ മാനസിക – ശാരീരിക പീഡനങ്ങൾ ആയിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. കുട്ടി മുൻപ് പഠിച്ചിരുന്ന സ്കൂളിലെ വൈസ് പ്രിൻസിപ്പൽ കഠിനമായ ശിക്ഷകൾ വിധിച്ചിരുന്നു. ആഴ്ചകളോളം സ്കൂളിൽ ഒറ്റപ്പെടുത്തി. ഇത് മിഹിനെ ഏറെ വേദനിപ്പിച്ചിരുന്നെന്ന് അമ്മാവൻ മുഹമ്മദ് ഷെരീഫ് പറയുന്നു. കൂടാതെ, ഉയർന്ന ക്ലാസ്സിലെ വിദ്യാർത്ഥികൾ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികൾ നൽകുന്ന വിവരം. സ്കൂളിലെ ശുചിമുറിയിൽ കൊണ്ടു പോയി തലമുക്കി ക്ലോസറ്റ് നക്കിപ്പിച്ചു. കുട്ടിയെ നിറത്തിന്റെ പേരിലും പരിഹസിച്ചിരുന്നു. ഇത് താങ്ങാൻ കഴിഞ്ഞില്ല. ഇനി ഒരു വിദ്യാർത്ഥിക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. മരണശേഷവും സീനിയർ വിദ്യാർത്ഥികൾ മഹിറിനെ കളിയാക്കി. കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ നൽകണമെന്നും തങ്ങൾക്ക് നീതി ലഭിക്കണമെന്നും കുടുംബം പറഞ്ഞു.
എന്നാൽ, കുടുംബത്തിന്റെ ആരോപണങ്ങൾ ഗ്ലോബൽ പബ്ലിക് സ്കൂൾ തള്ളി.ബന്ധുക്കൾ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ആരോപണ വിധേയരായ വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായി സ്കൂൾ മാനേജ്മെൻ്റ് സംസാരിച്ചിരുന്നു. റാഗിങ്ങിനെതിരെ ശക്തമായ നിലപാടാണ് സ്കൂൾ മാനേജ്മെൻ്റിനുള്ളത്. ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ഉണ്ടായാൽ ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടാകും. കുട്ടികൾക്കെതിരെ തെളിവുകൾ ഇല്ലാതെ ഒരു നടപടിയും സ്വീകരിക്കാൻ സ്കൂളിനാവില്ലെന്നും സ്കൂൾ മാനേജ്മെൻ്റ് അറിയിച്ചു.
ജനുവരി 15നാണ് മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സ്കൂളിലെ സഹപാഠികളുടെ റാഗിങ്ങിനെ തുടർന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ പരാതി. മകൻ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാട്ടിയാണ് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ 26-ാം നിലയിൽ നിന്ന് ചാടി മരിച്ചത്.
