ചെന്നൈ: തമിഴ് കവിയും പ്രശസ്ത സാംസ്കാരിക പ്രഭാഷകനുമായ നന്ദലാല അന്തരിച്ചു. 69 വയസായിരുന്നു. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റും തമിഴ്‌നാട് ഇയൽ ഇസൈ നാടക മണ്ഡ്രം നിർവാഹകസമിതി അംഗവുമായിരുന്നു. ‘നെടുഞ്ചെഴിയൻ’ എന്നാണ് യഥാർഥ പേര്. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കേ ചൊവ്വാഴ്ച ബെംഗളൂരുവിലായിരുന്നു അന്ത്യം.
പുതുക്കോട്ട ജില്ലയിലെ കുന്നന്ദർ കോവിൽ ഗ്രാമത്തിലായിരുന്നു ജനനം. പ്രഭാഷകൻ എന്ന നിലയിൽ പുസ്തകമേളകളിലും സാംസ്കാരിക വേദികളിലും നിറഞ്ഞു നിന്നയാളായിരുന്നു നന്ദലാല. ടെലിവിഷൻ ചർച്ചകളിൽ പുരോഗമന പ്രസ്ഥാനത്തിന്റെ വക്താവായിരുന്നു അദ്ദേഹം. ബാങ്കിലെ ജോലിത്തിരക്കിനിടെയാണ് സാമൂഹിക പ്രവർത്തനങ്ങൾക്കു സമയം കണ്ടെത്തിയത്.
‘ചോലൈക്കുയിൽകൾ’ എന്ന പേരിൽ കവിതാ പ്രസ്ഥാനവും പ്രസിദ്ധീകരണവും തുടങ്ങി. ‘ഓലൈ വിശറി’ എന്ന പേരിലുള്ള റേഡിയോ പ്രഭാഷണപരമ്പരയ്ക്ക് ധാരാളം ആരാധകരുണ്ടായിരുന്നു. പെരിയാർ, ഭാരതി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: ജയന്തി. മക്കൾ: ഭാരതി, നിവേദിത. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മധുര എം.പി. സു വെങ്കിടേശ്വരൻ തുടങ്ങിയവർ നിര്യാണത്തിൽ അനുശോചിച്ചു.