തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് ഇന്ന് സെക്രട്ടറിയേറ്റ് യോഗം. പരാജയത്തിന്റെ പ്രാഥമിക വിലയിരുത്തലും രാജ്യസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും ഇന്നത്തെ സെക്രട്ടറിയേറ്റിൽ ചർച്ചയാകും. മന്ത്രിസഭാ പുനസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും,
വിവിധ മണ്ഡലങ്ങളിൽ നിന്ന് വരുന്ന വോട്ടിൻറെ കണക്കുകൾ അനുസരിച്ച് വിശദമായ വിലയിരുത്തൽ 16ന് ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും ഉണ്ടാകുക. കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെക്കുമ്പോൾ പകരം മന്ത്രി വേണമോ അതോ മറ്റാർക്കെങ്കിലും ചുമതല നൽകണമോ എന്നത് സംബന്ധിച്ച ചർച്ചയും നടന്നേക്കും.
ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് നേതാക്കളും പ്രവർത്തകരും രഹസ്യമായി സമ്മതിക്കുന്നുണ്ടെങ്കിലും അത് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണത്തിൽ ഉണ്ടാകാനിടയില്ല. ദേശീയതലത്തിൽ ബിജെപിക്കെതിരായ വികാരം സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായി എന്ന നിലപാടാകും സിപിഎം നേതൃത്വത്തിന്റേത്.
കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന കാര്യവും ഇന്നത്തെ സെക്രട്ടറിയേറ്റ് പരിഗണിക്കാൻ സാധ്യതയില്ല. രാജ്യസഭാ സീറ്റിന് ഘടകക്ഷികൾ ഉന്നയിച്ച അവകാശവാദത്തിലും നേതൃതല തീരുമാനം ഇന്ന് ഉണ്ടാകും. ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം രണ്ട് ദിവസത്തിനകം സീറ്റിൽ തീരുമാനം എടുക്കുമെന്നാണ് വിവരം.

