സെൻസർ ബോർഡിന്റെ കൈയിലുള്ള ആൺ-പെൺ ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ. അഡ്വ.ഹരീഷ് വാസുദേവനാണ് ഇതുസംബന്ധിച്ച് അപേക്ഷ നൽകിയത്. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരിനെ ചൊല്ലി സെൻസർ ബോർഡ് ഉയർത്തിയ തടസങ്ങൾ കോടതി കയറിയതിനു പിന്നാലെയാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നൽകിയിരിക്കുന്നത്.മുംബൈയിലെ സെൻസർ ബോർഡ് ആസ്ഥാനത്താണ് അപേക്ഷ നൽകിയത്
ബോർഡിന്റെ പക്കലുള്ള ഇന്ത്യയിലെ ആൺ ദൈവങ്ങളുടേയും പെൺ ദൈവങ്ങളുടേയും പട്ടികയാണ് കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ഹരീഷ് വാസുദേവൻ ആവശ്യപ്പെട്ടിരിക്കുന്നത്. തുടങ്ങാനിരിക്കുന്ന തൻ്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് പേരിടുമ്പോൾ ജാഗ്രത പുലർത്താനാണ് ഈ വിവരം തേടുന്നതെന്ന കാര്യവും അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജാനകി എന്നത് ദൈവത്തിന്റെ പേരാണെന്നാണ് സെൻസർ ബോർഡ് പറയുന്നത്. ആ നിഗമനത്തിലേയ്ക്ക് സെൻസർ ബോർഡ എത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഉറവിടം വ്യക്തമാക്കണമെന്നും ഹരീഷ് ആവശ്യപ്പെടുന്നു.
തന്റെ സിനിമയിൽ ലൈംഗിക ആക്രമണത്തിന് വിധേയരാകുന്ന സ്ത്രീ കഥാപാത്രത്തിന് ഉചിതമായ പേര് തെരഞ്ഞെടുക്കേണ്ടതുണ്ട്. കൂടാതെ അതിക്രമം നടത്തുന്ന വില്ലൻ കഥാപാത്രത്തിന് ഇടേണ്ട പേരും തീരുമാനിക്കണം. മതവികാരത്തിന് എതിരാകാതെയും നിയമപ്രശ്‌നങ്ങൾ ഉണ്ടാകാതെയും ഇവ ചെയ്യാൻ ഉദ്ദേശിച്ചാണ് ഈ വിവരങ്ങൾ തേടുന്നതെന്നും അപേക്ഷയിൽ വിശദീകരിക്കുന്നു. സെൻസർ ബോർഡിന്റെ കൈവശമുള്ള ദൈവങ്ങളുടെ പട്ടിക വേണമെന്നും ഹരീഷ് ആവശ്യപ്പെടുന്നു. ഇതിൽ ആൺ ദൈവങ്ങളെത്ര, പെൺ ദൈവങ്ങളെത്ര എന്ന കാര്യത്തിൽ വ്യക്തത വേണമെന്നും ഹരീഷ് പറയുന്നു.
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തെ ചൊല്ലി സെൻസർ ബോർഡ് പ്രശ്നങ്ങൾ തുടങ്ങിയതിനെത്തുടർന്ന് സിനിമയുടെ പേര് മാറ്റാൻ നിർമാതാക്കൾ കഴിഞ്ഞ ദിവസം തയ്യാറായിരുന്നു. പേരിനൊപ്പം ഇനിഷ്യൽ കൂടി ചേർത്ത് ജാനകി വി എന്നാക്കി മാറ്റാമെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
