തിരുവനന്തപുരം: ‘സമരാഗ്നി’ എന്ന പേരിൽ കെ.പി.സി.സി നടത്തുന്ന കേരള പര്യടനം ജനുവരി 21ന് തുടങ്ങും. ജാഥ സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം ഒരു മാസം നീണ്ടുനിൽക്കും. ഫെബ്രുവരി 21ന് തിരുവനന്തപുരത്തായിരിക്കും സമാപനം. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് ജാഥ സമാപിക്കുക. സമ്മേളത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.
ചികിത്സാവശ്യാർഥം യു.എസിലേക്ക് പോവാനായി പത്ത് ദിവസത്തെ അവധിയില്‍ പ്രവേശിച്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ തിരികെ വന്ന ശേഷമായിരിക്കും യാത്രയുടെ ഒരുക്കങ്ങളിൽ പങ്കാളിയാവുക.
അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് പകരം ആര്‍ക്കും ചുമതല നല്‍കില്ല. ചികിത്സ സമയത്തും കെ സുധാകരന്‍ തുടരും. അമേരിക്കയില്‍ നിന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. 15 ദിവസത്തെ ചികിത്സക്കായാണ് സുധാകരന്‍ അമേരിക്കയിലേക്ക് പോകുന്നത്.
അതേസമയം, ജനുവരി 19ന് നിയമസഭ തുടങ്ങാനിരിക്കെ യാത്രയുടെ തിയതിയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. 21ന് പ്രതിപക്ഷ നേതാവും മറ്റ് എംഎൽഎമാരും നിയമസഭയിലായിരിക്കും. ഇവർക്ക് 21ന് സഭ വിടാനുള്ള സാഹചര്യവും ഉണ്ടാവില്ല.
അതിനാൽ അവർക്ക് പങ്കെടുക്കാനുള്ള സാധ്യത കുറയ്ക്കുന്നതാണ് യാത്രയുടെ തിയതി എന്ന അഭിപ്രായം ചില നേതാക്കൾ ഉയർത്തിയിരുന്നു. എന്നാൽ കെ.പി.സി.സി എക്‌സിക്യുട്ടീവ് യോഗത്തിൽ യാത്രാ തിയതി മാറ്റിയിട്ടില്ല. സർക്കാരിനെതിരായ വികാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് 140 മണ്ഡലങ്ങളിലൂടെയും യാത്ര നടത്തുന്നത്.
