കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധി പ്രഖ്യാപിച്ച് കളക്ടർ. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്നു രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്. പിന്നിടുന്ന വഴിയോരങ്ങളില്‍ ജനലക്ഷങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്. വളരെ പതുക്കെയാണ് വിലാപയാത്ര കടന്നുപോകുന്നത് എന്നതിനാൽ നേരത്തെ തീരുമാനിച്ചതിലും ഏറെ വൈകിയാണ് ഓരോ പ്രദേശവും പിന്നിടുന്നത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. ഉമ്മൻചാണ്ടിയുടെ കുടുംബവും കോൺഗ്രസ് നേതാക്കളും ബസ്സിൽ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. വൈകിട്ടോടെ കോട്ടയം തിരുനക്കര മൈതാനത്ത് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കാത്തുനിൽക്കുന്ന വൻ ജനാവലിയ്ക്കു നടുവിലൂടെ എത്താൻ അർധരാത്രിയാകും. തുടര്‍ന്ന് നാളെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകും. എംസി റോഡിൽ പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30ന് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും
കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
