കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടിക കോടതിയിൽ സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പ്രതിപ്പട്ടിക സമർപ്പിച്ചത്. രണ്ടു ഡോക്ടർമാർ, രണ്ടു നഴ്സുമാർ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. രമേശൻ സി കെ., കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹന. കോഴിക്കോട് മെഡിക്കൽ കോളേജലെ നഴ്സുമാരായ രഹന, മഞ്ജു കെ. ജി എന്നിവരാണ് കേസിലെ പ്രതികൾ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേർത്തിരിക്കുന്നത്.
ഹർഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതിചേർത്തിരുന്ന മെഡിക്കൽ കോളേജ് ഐ.എം.സി.എ.ച്ച് മുൻ സൂപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടർമാർ എന്നിവരെ സംഭവത്തിൽ പങ്കില്ലെന്നുകണ്ട് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്
