പൂനെ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനെ റൂറലിലെ ദൗണ്ട് തഹസിൽ ഗ്രാമത്തിലുള്ള സ്കൂളിലെ അധ്യാപകനെയാണ് പൂനെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ സ്കൂളിലെ പ്രഥമാധ്യാപകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷിതാക്കൾ പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതിരുന്നതാണ് പ്രഥമാധ്യാപകന് വിനയായത്.
ഓഗസ്റ്റ് 15നാണ് നാൽപ്പത്തിരണ്ടുകാരനായ അധ്യാപകൻ തൻ്റെ ക്ലാസിലെ പതിമൂന്ന് വയസുകാരിയായ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചത്. പെൺകുട്ടിയുടെ പിതാവ് ഫോൺ നോക്കുമ്പോഴാണ് സന്ദേശം കാണുന്നത്. ഇതോടെ പെൺകുട്ടിയുടെ പിതാവ് സ്കൂളിലെത്തി അധ്യാപകനെതിരെ പ്രിൻസിപ്പലിനോട് പരാതി പറഞ്ഞു. എന്നാൽ പ്രിൻസിപ്പൽ തൻ്റെ പരാതി ചെവികൊണ്ടില്ലെന്നും അധ്യാപകനെതിരെ നടപടി എടുത്തില്ലെന്നും രക്ഷാതാവ് പറയുന്നു.
തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമത്തിലെത്തി നടത്തിയ അന്വേഷണത്തിൽ പൊലീസ് വ്യാഴാഴ്ച പൂനെ റൂറൽ പൊലീസ് സ്വമേധയാ കേസെടുത്തു. പിന്നാലെ അധ്യാപകനെയും കേസ് മൂടിവെക്കാൻ ശ്രമിച്ച സ്കൂൾ പ്രിൻസിപ്പലിനെയും അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടണ്ടെന്നും വിശദമായ അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കുമെന്നും പൂനെ റൂറൽ പൊലീസ് എസ്പി പങ്കജ് ദേശ്മുഖ് പറഞ്ഞു. ഐപിസി വകുപ്പുകൾ പ്രകാരവും പോക്സോ വകുപ്പ് പ്രകാരവുമാണ് അധ്യാപകനെതിരെ കേസെടുത്തിട്ടുള്ളത്.

