ചെറുതോണി: പണം ഇരട്ടിപ്പിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും കവർന്നത് ഏഴുലക്ഷം രൂപ. രൂപ. ഇടുക്കി മണിയാറൻകുടി സ്വദേശി പാണ്ടിയേൽ വീട്ടിൽ സോണി(46)യെയാണ് തമിഴ്നാട് സ്വദേശികൾ തട്ടിപ്പിനിരയാക്കിയത്. യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിക്കുമെന്നായിരുന്നു പ്രതികൾ സോണിയെ വിശ്വസിപ്പിച്ചിരുന്നത്. പണവുമായി കടന്നുകളഞ്ഞ തമിഴ്നാട് സ്വദേശികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
തിങ്കളാഴ്ച്ചയാണ് സോണിയെ രണ്ടംഗ സംഘം തട്ടിപ്പിനിരയാക്കിയത്. സുഹൃത്തുക്കളാണ് ഇവരെ സോണിക്ക് പരിചയപ്പെടുത്തിയത്. ഒരു യന്ത്രം നിക്ഷേപിച്ചിട്ടുള്ള ബാഗിൽ പണം സൂക്ഷിച്ചാൽ 16 മണിക്കൂർകൊണ്ട് നോട്ടുകൾ ഇരട്ടിയാകുമെന്നായിരുന്നു ഇവർ സോണിയോട് പറഞ്ഞത്. ഇതനുസരിച്ച് സോണി ഏഴുലക്ഷം രൂപ സംഘത്തിന് നൽകി. കടംവാങ്ങിയാണ് ഇയാൾ പണം ഇരട്ടിപ്പിക്കാൻ നൽകിയത്.
പണം ഒരു ബാഗിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും, ബാഗിനുള്ളിലെ യന്ത്രം 16 മണിക്കൂർകൊണ്ട് നോട്ടുകൾ ഇരട്ടിപ്പിച്ചുനല്കുമെന്നും വിശ്വസിപ്പിച്ച് ബാഗ് സോണിയുടെ വാഹനത്തിൽത്തന്നെ വെച്ചു. അതിൽനിന്ന് രണ്ട് വയർ ഒരു കന്നാസിനുള്ളിലെ വെള്ളത്തിലേക്കിട്ടിരുന്നു. 16 മണിക്കൂർ കഴിയാതെ ബാഗ് തുറക്കരുതെന്ന് നിർദേശിച്ച് തമിഴ്നാട് സ്വദേശികൾ പോയി. സംശയം തോന്നിയ സോണി വൈകീട്ട് എഴിന് ബാഗ് തുറന്നപ്പോൾ, നോട്ടിന്റെ വലുപ്പത്തിലുള്ള ഏതാനും കറുത്ത കടലാസുകഷണങ്ങൾമാത്രമാണ് കണ്ടത്. ഉടൻ പോലീസിലറിയിച്ചു.
പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ രണ്ടുദിവസമായി ചെറുതോണിയിലെ സ്വകാര്യലോഡ്ജിൽ താമസിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മുരുകൻ എന്ന് പേരുള്ള ഒരാളുടെകൂടെ മറ്റൊരാളുമുണ്ടായിരുന്നു. ഇവർ തിരുനെൽവേലി സ്വദേശികളാണെന്ന് സംശയിക്കുന്നു. ഇടുക്കി പൊലീസ് അന്വേഷണമാരംഭിച്ചു. പരാതിക്കാരനും ഇതുമായി ബന്ധപ്പെട്ട മറ്റുരണ്ടുപേരും പൊലീസ് നിരീക്ഷണത്തിലാണ്. ഇതിലൊരാൾ കഞ്ഞിക്കുഴി സ്വദേശിയും കെ.എസ്.ഇ.ബി. ജീവനക്കാരനുമാണ്. കഞ്ഞിക്കുഴിയിലുള്ള ബാങ്കിൽനിന്ന് ഏഴുലക്ഷംരൂപ ചെറുതോണിയിലുള്ള ബാങ്കിലേക്ക് അയച്ചതിന്റെയും, ഉച്ചയ്ക്ക് ഒന്നിന് ഏഴുലക്ഷം രൂപ ചെറുതോണിയിൽ പിൻവലിച്ചതിൻറെയും രേഖകളുണ്ട്.
പിന്നീട് നടന്ന കാര്യങ്ങളിലാണ് ദുരൂഹതയുള്ളത്. പണം മോഷണംപോയെന്നാണ് പരാതിക്കാരൻ ആദ്യം പറഞ്ഞത്. തുക ഇരട്ടിപ്പിച്ചുനൽകാമെന്ന ഉറപ്പിൽ ഏഴുലക്ഷം രൂപ തമിഴ്നാട് സ്വദേശികളായ രണ്ടുപേർക്ക് നൽകിയെന്ന് രണ്ടാമതാണ് പരാതിക്കാരൻ പറയുന്നത്. പണം വാങ്ങിയവർ എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. തമിഴ്നാട് സ്വദേശികളായ പ്രതികളുടെ ഫോട്ടോയും വിലാസവും ലഭിച്ചിട്ടുണ്ടെന്നും, പ്രതികൾ ഉടൻ കസ്റ്റഡിയിലാകുമെന്നും പൊലീസ് പറയുന്നു.
