കുമളി: പെൺകുട്ടിയെ ലോഡ്ജ്മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികൾ പിടിയിൽ. പീഡന ദൃശ്യങ്ങൾ പകർത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കളെ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാർ സ്വദേശികളായ 31 കാരൻ പ്രജിത്ത്, 35 കാരനായ കാർത്തിക് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 11നായിരുന്നു സംഭവം. വണ്ടിപ്പെരിയാർ സ്വദേശിനിയായ 20കാരിയാണ് ക്രൂര മർദനത്തിനും ബലാത്സംഗത്തിനുമിരയായത്. പെൺകുട്ടി പഠിക്കുന്ന കുമളിയിലെ സ്ഥാപനത്തിലെത്തി അമ്മക്ക് സുഖമില്ലെന്ന് കളവ് പറഞ്ഞ് പ്രജിത്ത് ബൈക്കിൽ കൊണ്ടുപോവുകയായിരുന്നു. റോസാപ്പൂക്കണ്ടത്തെ ലോഡ്ജിൽ എത്തിച്ചായിരുന്നു പീഡനം. നേരത്തേതന്നെ ലോഡ്ജിലെ മുറിയിൽ ഒളിച്ചിരുന്ന കാർത്തിക് ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പെൺകുട്ടി എതിർത്തതോടെ ഇരുവരും ചേർന്ന് മർദിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പിന്നീട്, വീട്ടിലെത്തിയ പെൺകുട്ടി പഠിക്കാൻ പോകാതെ വീട്ടിലെ മുറിയിൽ തനിച്ചിരുന്നത് മാതാപിതാക്കളിൽ സംശയത്തിനിടയാക്കി. ആവർത്തിച്ചുള്ള ചോദ്യത്തിൽ പെൺകുട്ടി നടന്ന കാര്യങ്ങൾ പറഞ്ഞതോടെ, യുവാക്കളോട് ഇക്കാര്യങ്ങൾ ചോദിച്ച പിതാവിനെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാട്ടി ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് കുമളി പൊലീസിൽ പരാതി നൽകിയത്.
പൊലീസ് കേസെടുത്തതിനെത്തുടർന്ന് ഒളിവിൽ പോയ ഇരുവരെയും 48 മണിക്കൂറിനുള്ളിൽ പിടികൂടുകയായിരുന്നു. തമിഴ്നാട്ടിലെ ശിവഗംഗയിൽനിന്ന് മധുരയിലെത്തി മറ്റൊരിടത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രജിത്തിനെ പിടികൂടിയത്. മൈസൂരുവിലേക്ക് കടന്ന പ്രതി കാർത്തിക്കിനെ അവിടെ തടിപ്പണി നടക്കുന്ന പ്രദേശത്തുനിന്ന് രഹസ്യമായെത്തി പിടികൂടുകയായിരുന്നു.
പീരുമേട് ഡിവൈ.എസ്.പി വിശാൽ ജോൺസണിന്‍റെ നേതൃത്വത്തിൽ കുമളി ഇൻസ്പെക്ടർ, എസ്.ഐ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക സ്ക്വാഡിലെ ഉദ്യോഗസ്ഥരായ എ.എസ്.ഐ എസ്. സുബൈർ, സലിൽ രവി, ഷാദിഖ്, മാരിയപ്പൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
