ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ. തുടർച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്. പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാർട്ടിയുൾപ്പെടെ പ്രതിപക്ഷ കക്ഷികൾ വിട്ടുനിന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 300 സീറ്റിൽ 223 സീറ്റുകളും ഹസീനയുടെ അവാമി ലീഗ് വിജയിച്ചു.
ഗോപാൽഗഞ്ച് മണ്ഡലത്തിൽ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്.
ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് തെരഞ്ഞെടുപ്പിൽ പോളിങ് കുറച്ചു. 40 ശതമാനം മാത്രമാണ് വോട്ടിങ് ശതമാനം. 2018ലെ തിരഞ്ഞെടുപ്പിൽ 80 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്.
രാജ്യത്തെ 300 പാർലമെൻ്റ് മണ്ഡലങ്ങളിൽ 299 എണ്ണത്തിലായിരുന്നു വോട്ടെടുപ്പ്. രാജ്യം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ വിജയാഹ്ലാദ പ്രകടനങ്ങൾ വേണ്ടെന്ന് ഹസീന പ്രവർത്തകരോട് ആവശ്യപ്പെട്ടു.
