ധാക്ക: ആഭ്യന്തര കലാപത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് പലായനം ചെയ്ത ഷേഖ് ഹസീന ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് മകനും മുഖ്യ ഉപദേഷ്ടാവുമായ സജീബ് വാസെദ് ജോയി. കടുത്ത നിരാശയിലാണ് അവര്‍ രാജ്യം വിട്ടതെന്നും സജീബ് വാസെദ് ജോയി പറഞ്ഞു ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ് സജീബിന്റെ പ്രതികരണം.
ബംഗ്ലദേശിനെ മാറ്റിയെടുക്കാന്‍ വളരെയേറെ ശ്രമിച്ചിട്ടും തനിക്കെതിരെയുണ്ടായ കലാപത്തില്‍ അവര്‍ നിരാശയാണെന്ന് സജീബ് പറഞ്ഞു. ഹസീന അധികാരം ഏറ്റമെടുക്കുമ്പോള്‍ വെറുമൊരു ദരിദ്രരാജ്യമായിരുന്നും ബംഗ്ലാദേശ്. എന്നാല്‍ ഇന്ന് ഏഷ്യയിലെ വളര്‍ന്നുവരുന്ന രാജ്യങ്ങളിലൊന്നാക്കാന്‍ ഹസീനയ്ക്ക് കഴിഞ്ഞെന്നും സജീബ് പറഞ്ഞു.
അതേസമയം, ആഭ്യന്തര കലാപത്തെ തുടര്‍ന്ന് രാജിവച്ച് പലായനം ചെയ്ത മുന്‍ പ്രധാനമന്ത്രി ഹസീന ഇന്ത്യയിലെത്തി. ഷേഖ് ഹസീനയെയും സഹോദരി ഷേഖ് രഹാനയെയും വഹിച്ചുകൊണ്ടുള്ള ബംഗ്ലദേശ് വ്യോമസേനയുടെ സി130 വിമാനം ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമസേനാത്താവളത്തിലാണ് ഇറങ്ങിയത്. വ്യോമസേന, ഷേഖ് ഹസീനയെ സ്വീകരിച്ചു. ഇവിടെനിന്ന് ഹസീനയും സഹോദരിയും ലണ്ടനിലേക്ക് പോയേക്കുെമന്നാണ് റിപ്പോര്‍ട്ട്.
ഹസീന രാജിവച്ചതിന് പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യത്തെ ഉടന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബംഗ്ലദേശ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് വേക്കര്‍ ഉസ് സമാന് പ്രഖ്യാപിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയാകും സര്‍ക്കാരെന്നും പാര്‍ട്ടികളുമായി നടത്തിയ അടിയന്തര ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായെന്നും സൈനിക മേധാവി അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യസമരസേനാനികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കുന്നതിനെതിരെ വിദ്യാര്‍ഥികള്‍ ആരംഭിച്ച പ്രക്ഷോഭം സര്‍ക്കാരിനെതിരായ സമരമായി മാറിയിരുന്നു. സമരക്കാര്‍ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. സംവരണ വിഷയത്തില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഇരുന്നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതു കെട്ടടങ്ങിയതിന് പിന്നാലെയാണ് ഹസീന സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങിയത്.
‘സ്റ്റുഡന്റ്സ് എഗെയ്ന്‍സ്റ്റ് ഡിസ്ക്രിമിനേഷന്‍’ എന്ന സംഘടനയാണ് സര്‍ക്കാരിനെതിരേ നിസ്സഹകരണസമരം തുടങ്ങിയത്. പ്രക്ഷോഭകര്‍ക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 13 ജില്ലകളില്‍ സംഘര്‍ഷമുണ്ടായി. രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതോടെ, രൂക്ഷമായ ഏറ്റുമുട്ടലില്‍ മരണം 300 കഴിഞ്ഞു. ഇന്നലെ മാത്രം 98 പേരാണ് മരിച്ചത്. നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

