തിരുവനന്തപുരം : വിദേശത്തെ കോൾ സെന്‍റര്‍ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തുന്ന ചൈനീസ് ഗ്രൂപ്പുകൾക്ക് സിം കാർഡുകളെത്തിക്കുന്ന സംഘവും കേരളത്തിൽ സജീവം. വ്യാജ തിരിച്ചറിയൽ രേഖകള്‍ ഉപയോഗിച്ചെടുക്കുന്ന സിം കാർഡുകളുപയോഗിച്ചാണ് കോള്‍ സെൻററുകള്‍ വഴിയുള്ള തട്ടിപ്പ്. ഈ സംഘത്തെ കേന്ദ്രീകരിച്ച് കേന്ദ്ര-സംസ്ഥാന ഏജൻസികള്‍ അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഇതുവരെ രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നവമാധ്യമങ്ങള്‍ വഴി ചങ്ങാത്തം കൂടാനോ, ഷെയർമാർക്കറ്റിൽ പങ്കാളിയാകനോ ക്ഷണിച്ചുകൊണ്ട് കേരളത്തിലെ ഒരു നമ്പറിൽ നിന്നും കോള്‍ വിളിച്ചുകൊണ്ടോ സന്ദേശം അയച്ചുകൊണ്ടാണ് ഇത്തരം തട്ടിപ്പു സംഘം പ്രവര്‍ത്തിക്കുന്നത്.
സംസാരിക്കുന്നത് മലയാളിയായിരിക്കുമെങ്കിലും കോളിന്‍റെ ഉറവിടം ഇന്ത്യയില്‍ എവിടെനിന്നും ആയിരിക്കില്ല. കമ്പോഡിയലും മ്യാൻമറിലും ലാവോസിലുമായി ചൈനീസ് സംഘം നടത്തുന്ന കോള്‍ സെൻററുകളിൽ നിന്നാണ് ഈ കോളുകൾ എത്തുന്നത്. ഈ തട്ടിപ്പ് കേന്ദ്രത്തിൽ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് സിമ്മെത്തിക്കുന്ന സംഘവും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര രഹസ്യന്വേഷണ ഏജൻസികൾ നൽകിയ വിവരമനുസരിച്ച് കേരള പൊലീസിന്‍റെ സൈബർ ഡിവിഷൻ പരിശോധന നടത്തുന്നതിനിടെയാണ് തൃശൂരിൽ മൂന്നര ലക്ഷം ഓണ്‍ ലൈൻ വഴി തട്ടിയ കേസ് രജിസ്റ്റർ ചെയ്യുന്നത്. മാള സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരനെ വിളിച്ച കോള്‍ പൊലിസ് പരിശോധിച്ചു.

