കൊല്ലം: തന്റെ ഭാര്യ പിണങ്ങിപോകാൻ കാരണം അച്ഛനാണെന്ന വിരോധം കൊണ്ട് അച്ഛനെ കൊലപ്പെടുത്തിയ മകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടയ്ക്കപുറം മുറിയില്‍ കൃഷ്ണഭവനം കൃഷ്ണന്‍കുട്ടിനായരെ കൊന്ന കേസില്‍ മകന്‍ ആശാകൃഷ്ണനെ(43)യാണ് ശിക്ഷിച്ചത്. കൊല്ലം അഞ്ചാം അഡീഷണല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്.
2023 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ പിണങ്ങിപ്പോയതിനു കാരണം അച്ഛനാണെന്നു പറഞ്ഞ് വഴക്കിട്ടു. മാപ്പുപറഞ്ഞ് ഭാര്യയെ വിളിച്ചുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. കൃഷ്ണന്‍കുട്ടിനായര്‍ അതിനെ എതിര്‍ത്തു. തുടര്‍ന്ന് പ്രതി അച്ഛനെ മര്‍ദിക്കുകയും ഫ്രൈയിങ് പാന്‍കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. അടിയേറ്റ് കൃഷ്ണന്‍കുട്ടിനായരുടെ തലയോട്ടി പൊട്ടി. നിലത്തിട്ടു ചവിട്ടി വാരിയെല്ലും പൊട്ടിയതിനെ തുടര്‍ന്ന് മരിച്ചു.
തടസ്സംപിടിക്കാന്‍ ചെന്ന അമ്മ ശ്യാമളയമ്മയ്ക്കും മര്‍ദനമേറ്റിരുന്നു. കേസില്‍ ദൃക്സാക്ഷിയായ ശ്യാമളയമ്മ വിചാരണ തുടങ്ങുംമുന്‍പ് മരണപ്പെട്ടു. സാഹചര്യത്തെളിവിന്റെയും ശാസ്ത്രീയ തെളിവിന്റെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജയാ കമലാസനന്‍ ഹാജരായി.
