ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. ദല്‍ഹി സാകേത് കോടതിയുടേതാണ് വിധി. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് സിംഗ്, അജയ് കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ചാം പ്രതിയായ അജയ് സേത്തിയെ മൂന്ന് വര്‍ഷം തടവിനും ശിക്ഷിച്ചു.
ഇയാള്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2008 സെപ്റ്റംബര്‍ 30 നായിരുന്നു രാജ്യത്തെ തന്നെ നടുക്കിയ കൊലപാതകം. ദല്‍ഹിയില്‍ ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥ്. 2008 സെപ്തംബര്‍ 30 ന് രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവെയാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. വസന്ത് കുഞ്ചിലായിരുന്നു സൗമ്യയുടെ വീട്. നെല്‍സണ്‍ മണ്ടേല റോഡിലെത്തിയപ്പോള്‍ അക്രമികള്‍ സൗമ്യയുടെ കാര്‍ തടയുകയായിരുന്നു.
മോഷണമായിരുന്നു അക്രമികളുടെ ലക്ഷ്യം. അക്രമികളെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൗമ്യയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. പിന്നീട് സൗത്ത് ദല്‍ഹിയിലെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ച നിലയിലാണ് സൗമ്യയെ കണ്ടെത്തിയത്. ആദ്യം അപകട മരണമാണ് എന്നായിരുന്നു കരുതിയത്. എന്നാല്‍ വിദഗ്ധ പരിശോധനയ്ക്കൊടുവില്‍ സൗമ്യയുടെ തലയ്ക്ക് വെടിയേറ്റു എന്ന് കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഒരു മെറൂണ്‍ കാര്‍ സൗമ്യയുടെ കാറിനെ പിന്തുടരുന്നതായി കണ്ടെത്തിയെങ്കിലും പിന്നീട് അന്വേഷണം നിലച്ച മട്ടായി. പിന്നീട് 2009 മാര്‍ച്ച് 20 ന് കോള്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ജിഗിഷ ഘോഷ് കൊല്ലപ്പെട്ട കേസിലും ഇതേ മെറൂണ്‍ കാറിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
സൗമ്യ കൊലക്കേസിലെ അഞ്ച് പേരില്‍ മൂന്ന് പേരായിരുന്നു ജിഗിഷ ഘോഷ് കൊലക്കേസിലും ഉള്‍പ്പെട്ടത്. ഈ കേസിലെ അന്വേഷണമാണ് സൗമ്യ കേസിലെ ചുരുളഴിച്ചത്. 2010 ജൂണില്‍ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് സേത്തി എന്നിവരെ ഉള്‍പ്പെടുത്തി ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2016 ജൂലായ് 19-ന് കേസില്‍ വാദം പൂര്‍ത്തിയാക്കിയെങ്കിലും വിവിധ നിയമ സങ്കീര്‍ണതകള്‍ കാരണം വിധി പലതവണ മാറ്റിവച്ചു.
