തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെ അഞ്ചാമത് ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ വെള്ളിയാഴച രാവിലെ ഒമ്പതിന് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തികവർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും. 10, 11, 12 തിയതികളിൽ ബജറ്റ് ചർച്ച. ഉപധനാഭ്യർത്ഥനകളിലുള്ള ചർച്ചയും വോട്ടെടുപ്പും 13ന് നടക്കും. സംസ്ഥാന വയോജന കമീഷൻ ബിൽ, 2024ലെ വ്യാവസായിക അടിസ്ഥാന സൗകര്യ വികസനം (ഭേദഗതി) ബിൽ എന്നിവയും അവതരിപ്പിക്കും.
കേന്ദ്രനിലപാട് സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കത്തിലും ക്ഷേമ, വികസന പ്രവർത്തനങ്ങൾ കുറയില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിൻ്റെ കേരളവിരുദ്ധതമൂലം വർഷം 57,000 കോടി രൂപയുടെ വരുമാനനഷ്ടമാണ്ടാകുന്നത്. തനത് വരുമാനത്തിൽ നേട്ടം കൈവരിച്ചിട്ടും കേന്ദ്രവിഹിതത്തിലെ ഇടിവും കേന്ദ്ര–- സംസ്ഥാന പങ്കാളിത്ത പദ്ധതികളിലെ കേന്ദ്രവിഹിതം നൽകാത്തതും വായ്‌പാപരിധി വെട്ടിക്കുറയ്ക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു.
ഇതിനിടയിലും അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നേറ്റമുണ്ടാക്കി. ഇതിനെല്ലാം തുടർച്ച നൽകുന്ന നിർദ്ദേശം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
