കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപേ ബംഗാളിൽ ബിജെപിക്ക് തിരിച്ചടി. സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ ചന്ദ്രകുമാർ ബോസ് ബിജെപി വിട്ടു. നേതാജിയുടെ ആശയങ്ങൾ കൊണ്ടുപോകുന്നതിൽ ബിജെപി പരാജയപ്പെട്ട സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് രാജിക്കത്ത് അയച്ചു.
താൻ പാർട്ടിയിൽ ചേരുമ്പോൾ നേതാജിയുടെയും സഹോദരൻ ശരത് ചന്ദ്രബോസിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കാൻ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കേന്ദ്ര, സംസ്ഥാന നേതാക്കളുടെ ഭാഗത്ത് നിന്ന് അത്തരമൊരു പിന്തുണ ലഭിച്ചില്ലെന്ന് നഡ്ഡയ്ക്ക് അയച്ച കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലെ ജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഒരു പദ്ധതി പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ആ നിർദേശങ്ങൾ അവഗണിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ ബിജെപി അംഗമായി തുടരാൻ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കത്തിൽ കുറിച്ചു. പശ്ചിമ ബംഗാളിലെ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു ചന്ദ്രകുമാർ ബോസ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
