Headlines

ജി 20 ഉച്ചകോടി സമാപിച്ചു; അദ്ധ്യക്ഷ പദവി ബ്രസീലിന് കൈമാറി

ഡൽഹി: രണ്ട് ദിവസം നീണ്ടു നിന്ന 18ാമത് ജി20 ഉച്ചകോടി സമാപിച്ചു.അധ്യക്ഷ പദവി ഇന്ത്യ ബ്രസീലിന് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അധ്യക്ഷപദവി ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയ്ക്ക് കൈമാറിയത്. മികച്ച ലോകത്തിന് ഗുണകരമായ ചർച്ചകൾ ഉച്ചകോടിയിൽ നടന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ൻ യുദ്ധം പരാമർശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഉച്ചകോടി വിലയിരുത്തി.

ലോകത്തെ സുപ്രധാന വിഷയങ്ങളിൽ വിശദമായ ചർച്ചകളാണ് രണ്ട് ദിവസത്തെ ജി 20 ഉച്ചകോടിയിൽ നടന്നത്. യുക്രെയ്ൻ – റഷ്യ യുദ്ധം പ്രതിപാദിച്ചുള്ള സംയുക്ത പ്രസ്താവന ജി20 അംഗീകരിച്ചു. സംയുക്ത പ്രഖ്യാപനത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധ വിഷയത്തിൽ സമവായം ഉണ്ടാക്കാന്‍ വേണ്ടി 200 മണിക്കൂറെടുത്താണ് പലപ്പോഴായി ചർച്ചകൾ നടന്നത്. 300 യോഗങ്ങളിലായി 15 ഡ്രാഫ്റ്റ് തയ്യാറാക്കി. യുക്രെയ്ൻ യുദ്ധത്തിൽ രാജ്യങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസത്തിനിടെ ജി20യുടെ ഡൽഹി പ്രഖ്യാപനം അംഗീകരിച്ചത് ഇന്ത്യയുടെ വൻ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. സംയുക്ത പ്രഖ്യാപനമുണ്ടായിരുന്നില്ലെങ്കിൽ നയതന്ത്രപരമായും അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമായിരുന്നു. ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടായില്ലെങ്കിൽ അത് സമ്മേളനത്തിന്റെ പരാജയമായി കണക്കാക്കപ്പെടും എന്ന വിലയിരുത്തലാണ് ഇന്ത്യയെ ഇക്കാര്യത്തിൽ കഠിന പ്രയത്നത്തിനു പ്രേരിപ്പിച്ചത്.

ഒരു ഭാവി പ്രമേയത്തിലാണ് സമാപന ദിനമായ ഇന്ന് ചർച്ചകൾ നടന്നത്. ഭാവിയിലെ വെല്ലുവിളികൾ, സാങ്കേതിക വിഷയങ്ങൾ, പരിസ്ഥിതി സംരക്ഷണം, സാമ്പത്തി വിഷയങ്ങൾ അടക്കമുള്ളവ ചർച്ച ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി നേതാക്കൾ പ്രഗതി മൈതാനിൽ വൃക്ഷ തൈകൾ നട്ടു. രാവിലെ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് നേതാക്കൾ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ എത്തിയത്. ഇന്നത്തെ ചർച്ചയിൽ പെങ്കെടുക്കാതെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മടങ്ങിപ്പോയിരുന്നു.

അതേസമയം, കനത്ത മഴയിൽ പ്രധാന വേദിയായ പ്രഗതി മൈതാനിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് വന്നു. 2,700 കോടി രൂപ ചെലവിട്ടാണ് ഭാരത് മണ്ഡപം ഉണ്ടാക്കിയത്. ഒറ്റ മഴയിൽ വെള്ളം കയറി എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: