ന്യൂഡൽഹി: ഗുസ്തി താരവും ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്റങ് പൂനിയക്ക് സസ്പെൻഷൻ. ട്രയൽസിൽ സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ആണ് ബജ്റങ് പൂനിയയെ താൽക്കാലികമായി സസ്പെൻഡ് ചെയ്തത്.
മാർച്ചിൽ സോനിപത്തിൽ നടന്ന ട്രയൽസിൽ താരം മൂത്രത്തിന്‍റെ സാമ്പിൾ നൽകാൻ വിസമ്മതിച്ചിരുന്നു. ട്രയൽസിൽ രോഹിത് കുമാറിനോട് തോറ്റതിനു പിന്നാലെ താരം സോനിപത്തിലെ സായി കേന്ദ്രത്തിൽനിന്ന് മടങ്ങി. ഉത്തേജക മരുന്നു പരിശോധനക്കായാണ് നാഡ സാമ്പിൾ ആവശ്യപ്പെട്ടത്. ട്രയൽസിന് തയാറെക്കുന്നതിനായി റഷ്യയിലാണ് പൂനിയ പരിശീലനം നടത്തിയത്. സസ്പെൻഷനിലുള്ള താരത്തിന് ടൂർണമെന്‍റിലോ, ട്രയൽസിലോ ഇനി പങ്കെടുക്കാനാകില്ല. ഒളിമ്പിക്‌സിനു മുന്നോടിയായി വരാനിരിക്കുന്ന ട്രയൽസിലും താരത്തിന് വിലക്കേർപ്പെടുത്തിയേക്കും.
യോഗ്യത മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മേയ് 31ന് നടക്കുന്ന ലോക യോഗ്യത ട്രയൽസിൽ 65 കിലോ വിഭാഗത്തിലെ ജേതാവുമായി മത്സരിക്കാൻ പൂനിയയെ ക്ഷണിച്ചിരുന്നു. ടോക്യോ ഒളിമ്പിക് മെഡൽ ജേതാവെന്ന നിലയിലാണ് അധികൃതർ താരത്തെ ക്ഷണിച്ചത്. മാർച്ച് 10നാണ് നാഡ താരത്തോട് മൂത്രത്തിന്‍റെ സാമ്പിൾ ആവശ്യപ്പെട്ടത്. ഏപ്രിൽ ഏഴിന് താരത്തോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി നൽകിയില്ല. തുടർന്നാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

