നിലമ്പൂര്‍: മലപ്പുറം പൂക്കോട്ടുംപാടത്ത് പൊട്ടിക്കലിലെ പാറയ്ക്കല്‍ കുടുംബക്ഷേത്രത്തില്‍ കരടിയുടെ ആക്രമണത്തിൽ നാശനഷ്ടം. ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി. പ്രതിഷ്ഠകള്‍ മറിച്ചിട്ട നിലയിലാണ്. കരടി പൂട്ടുപൊളിച്ച് അകത്തുകയറുകയും ഉള്ളിലുണ്ടായിരുന്ന നെയ്യും മറ്റും കഴിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം.
വിഗ്രഹങ്ങളും തട്ടിമറിച്ചു. രണ്ട് മുറികളുണ്ട് ക്ഷേത്രത്തിനെന്നും കരടി ഇതിലൂടെ നടന്ന് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും, എണ്ണയും മറ്റും സൂക്ഷിക്കുന്ന പെട്ടി മറിച്ചിടാനുള്ള ശ്രമം കരടി നടത്തിയെന്നും നാട്ടുകാർ പറഞ്ഞു. മുൻപ് സമാനമായ സംഭവം ഒരു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ക്ഷേത്രത്തില്‍ നടന്നിരുന്നു. തുടർച്ചയായി ഇത്തരം സംഭവമുണ്ടായതിന്റെ ഭീതിയിലാണ് നാട്ടുകാർ.
