തിരുവനന്തപുരം : വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഹോങ് കോങ് സംവിധായക ആൻ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്കാരം സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് അവാർഡ്.
ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനംചെയ്ത ‘ഐ ആം സ്റ്റിൽ ഹിയർ’ആണ് ഉദ്ഘാടന ചിത്രം.
13മുതൽ 20വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽനിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും. മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളുമുണ്ടാകും. ലോകസിനിമാ വിഭാഗത്തിൽ 63 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് മറ്റൊരു ആകർഷണമായിരിക്കും. അർമീനിയയിൽനിന്നുള്ള ഏഴ് ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ദക്ഷിണകൊറിയൻ സംവിധായകൻ ഹോങ് സാങ് സൂ, നടി ശബാന ആസ്മി, ഛായാഗ്രാഹകൻ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്പെക്റ്റീവ്, വനിതാ സംവിധായകരുടെ ചിത്രങ്ങളുടെയും ലാറ്റിനമേരിക്കൻ സിനിമകളുടെയും പ്രത്യേക പാക്കേജുകൾ, പി. ഭാസ്കരൻ, പാറപ്പുറത്ത്, തോപ്പിൽഭാസി എന്നീ പ്രതിഭകളുടെ ജന്മശതാബ്ദിവേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ എന്നിവയാണ് മറ്റ് പ്രധാന ആകർഷണങ്ങൾ.
ഇന്ത്യൻ സംവിധായക പായൽ കപാഡിയക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമാപനച്ചടങ്ങിൽ സമ്മാനിക്കുമെന്നും മന്ത്രി സജി ചെറിയാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
