കൊച്ചി: ദരിദ്രരായ ആളുകൾക്ക് വേണ്ടിയുള്ള മുൻഗണനാ റേഷൻ കാർഡ് ഉപയോഗിച്ച് അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അനർഹമായി കൈപ്പറ്റിയവർക്കെതിരെ നടപടിയെടുത്തത് സിവിൽ സപ്ലൈസ് വകുപ്പ്. സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ 7142 പേരുടെ മുൻഗണനാ റേഷൻ കാർഡുകൾ ആണ് ജില്ലയിൽ നിന്നും പിടികൂടിയത്. ഇവരുടെ കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റുകയും അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വിലയായ 2.09 കോടി രൂപ ഈടാക്കി സർക്കാരിലേക്ക് അടവാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. 2021 മേയ് മുതൽ 2025 ഡിസംബർ വരെ നടത്തിയ പരിശോധനകളെത്തുടർന്നാണ് നടപടി.
അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വായിക്കുകയും ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്യുന്നവരാണെങ്കിൽ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ കാർഡുമായി ഹാജരായി തരം മാറ്റം നടത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇനിയും കർശന പരിശോധനകൾ തുടരുമെന്നും അറിയിച്ചു. മുൻഗണനാ (പിങ്ക്) വിഭാഗത്തിൽ നിലവിൽ വന്ന ഒഴിവുകളിൽ ഉൾപ്പെടുത്തുന്നതിനായി അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് പൊതുജനസേവന കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുളള സമയം. ഫോൺ: 0484-2422251, 2423359, 9188527321


