സെന്‍സസിന് ഒരുങ്ങി രാജ്യം, ജാതി തിരിച്ചുള്ള കണക്കെടുക്കും; കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി




ന്യൂഡല്‍ഹി:ഇന്ത്യയിലെ പതിനാറാമത് സെന്‍സസ് നടപടികള്‍ ആരംഭിക്കുന്നു. സെന്‍സസ് നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ജാതി തിരിച്ചുള്ള കണക്കെടുപ്പോട് കൂടിയ സെന്‍സസ് 2027 എന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് ഒന്ന് വരെയുള്ള കാലയളവില്‍ ആയിരിക്കും സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയുള്‍പ്പെടെ പരിഗണിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

സെന്‍സസ് നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം എന്ന നിലയില്‍ ബൃഹത്തായ നടപടികളാണ് സെന്‍സസിന്റെ ഭാഗമായുണ്ടാവുക. 34 ലക്ഷം വരുന്ന ഉദ്യോഗസ്ഥര്‍ നടപടിക്രങ്ങളുടെ ഭാഗമാകും. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി നടക്കുന്ന ഇത്തവണത്തെ സെന്‍സസില്‍ ഇത്തരം ക്രമീകരണങ്ങള്‍ക്കായി മാത്രം 1.3 ലക്ഷം ഉദ്യോഗസ്ഥരുണ്ടാകും. ജാതി സെന്‍സസും ഇതിന്റെ ഭാഗമാകുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

രണ്ട് ഘട്ടങ്ങളായിട്ടായിരിക്കും ഇത്തവണത്തെ സെന്‍സസ് നടപടികള്‍ പൂര്‍ത്തീകരിക്കുക. ഓരോ വീട്ടിലെയും ഭവന സാഹചര്യങ്ങള്‍, സ്വത്ത് വിവരങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ ശേഖരിക്കുന്ന ഹൗസ്ലിസ്റ്റിംഗ് ഓപ്പറേഷന്‍ ആണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. ജനസംഖ്യാ കണക്കെടുപ്പ് എന്ന രണ്ടാം ഘട്ടത്തില്‍ ഓരോ വീട്ടിലെയും വ്യക്തിയുടെയും എണ്ണം, സാമൂഹിക – സാമ്പത്തിക, സാംസ്‌കാരിക, വിശദാംശങ്ങള്‍ ശേഖരിക്കും. വിവര ശേഖരണത്തില്‍ ഉള്‍പ്പെടെ കര്‍ശന മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വിവരങ്ങളുടെ സുരക്ഷ ഉള്‍പ്പെടെ ഉറപ്പാക്കിക്കൊണ്ടായിരിക്കും സെന്‍സ് പുര്‍ത്തിയാക്കുകയെന്നും അധികൃതര്‍ അറിയിക്കുന്നു.

പതിനാറാമത് സെന്‍സസിനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, രജിസ്ട്രാര്‍ ജനറല്‍, സെന്‍സസ് കമ്മീഷണര്‍ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാര്‍ നാരായണന്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: