തൃശൂർ: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ബന്ധുവായ യുവാവിന് കഠിന തടവ് വിധിച്ച് കോടതി. ഭർത്താവും മക്കളുമായി കഴിയുന്ന യുവതിയെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് എത്തി ബലമായി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയാണ് ഇയാൾ അതിക്രമം കാണിച്ചത്. 33കാരനായ വെളിയംങ്കോട് സ്വദേശിക്കാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷ വിധിച്ചത്. യുവാവിന് ഏഴ് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു.
2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവമറിഞ്ഞ അതിജീവിതയുടെ സഹോദരൻ വടക്കേക്കാട് പൊലീസിനെ വിവരം അറിയിച്ചു. സിവിൽ പോലീസ് ഓഫീസർ ബിന്ദു അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കേസിൽ 18 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കുകയും ചെയ്തു. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം നൽകിയത് വടക്കേക്കാട് ഇൻസ്പെക്ടർ അമൃതരംഗനാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ എസ്. ബിനോയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ഗ്രേയ്ഡ് എ എസ് ഐ ഗീതയും ഹാജരായി.

