പത്തനംതിട്ട: അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 46 വയസ്സുകാരനായ പ്രതിക്ക് ജീവപര്യന്തവും മൂന്ന് വർഷം അധിക തടവും വിധിച്ചു. കൂടാതെ 1.01 ലക്ഷം രൂപ പിഴയുമടയ്ക്കണം. അടൂർ അതിവേഗ കോടതിയുടേതാണ് വിധി. തിരുവനന്തപുരം പോത്തൻകോട് മഞ്ഞുമല കടയിൽ പുത്തൻവീട്ടിൽ ബിജു ശശിധരന് അതിവേഗ കോടതി ജഡ്ജി ടി.മഞ്ജിത്താണ് ശിക്ഷ വിധിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2022 മേയ് 18 മുതൽ ജൂൺ 21 വരെയുള്ള കാലയളവിലാണ്. പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാർട്ടൂൺ കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. തുടർന്ന് പീഡന വിവരം പുറത്ത് പറയരുതെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്നത്തെ തിരുവല്ല പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന പി.എസ്.വിനോദ് കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി ചാർജ്ഷീറ്റ് സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.സ്മിത ജോൺ ഹാജരായി.
