Headlines

ഭൂരിപക്ഷ തീരുമാനത്തെ മറികടന്ന് സിപിഐ രാജ്യസഭാ സ്ഥാനാർത്ഥി നിർണ്ണയം; പ്രകാശ് ബാബുവിനെ വെട്ടി നിരത്തി കാനം പക്ഷം

തിരുവനന്തപുരം: കാനം രാജേന്ദ്രൻ മരിച്ചതിന് ശേഷവും സിപിഐയിൽ കാനം പക്ഷം ശക്തരായി തുടരുന്നു എന്ന സൂചനയായി രാജ്യസഭാ സ്ഥാനാർത്ഥി നിർണയം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളും മുതിർന്ന നേതാവ് കെ പ്രകാശ് ബാബുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും പി പി സുനീർ എന്ന തന്റെ അഭിപ്രായത്തിൽ നിന്നും പിന്നോട്ട് പോകാൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തയ്യാറായില്ല. മരിക്കും മുമ്പ് കാനം രാജേന്ദ്രനും ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞിരുന്നെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ നിലപാട്. ചേരി തിരിഞ്ഞുള്ള അഭിപ്രായ ഭിന്നതകൾക്കൊടുവിലാണ് എക്സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളുടെയും എതിർപ്പ് മറികടന്ന് പി പി സുനീറിനെ തന്നെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.

കാനം ഇല്ലാത്ത കാലത്തും പക്ഷം സജീവമെന്ന് ഓർമ്മിപ്പിക്കുന്നതാണ് രാജ്യസഭ സ്ഥാനാർത്ഥി നിർണ്ണയം. സംസ്ഥാന എക്സിക്യൂട്ടിവിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ച വന്നപ്പോൾ പിപി സുനീറിന്റെ പേര് മുന്നോട്ട് വച്ചത് ബിനോയ് വിശ്വമാണ്. തൊട്ടു പിന്നാലെ എതിർപ്പുയർന്നു. മുല്ലക്കര രത്നാകരൻ പ്രകാശ് ബാബു മതിയെന്ന് പറഞ്ഞപ്പോൾ അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ അതിനെ പിന്തുണച്ചു. കൂടുതൽ നേതാക്കൾ പ്രകാശ് ബാബു പക്ഷത്തേക്ക് അണിനിരന്നതോടെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നേതാവെന്ന പരിഗണന കൂടി പിപി സുനീറിനുണ്ടെന്നായി ബിനോയ് വിശ്വം. മാത്രമല്ല. കാനം സെക്രട്ടറിയായിരുന്നപ്പോൾ തന്നെ സുനീറിനെ രാജ്യസഭയിലേക്ക് അയക്കാൻ തീരുമാനിച്ചിരുന്ന കാര്യം കൂടി ഓർമ്മിപ്പിച്ചതോടെ തർക്കങ്ങൾക്ക് പ്രസക്തിയില്ലാതായി. സെക്രട്ടറിയുടെ അടുപ്പക്കാരെ മാത്രം അംഗീകരിക്കുന്ന കാനത്തിൻ്റെ നിലപാട് തന്നെയാണ് ബിനോയ് വിശ്വവും തുടരുന്നത്. ഇത് വരും ദിവസങ്ങളിൽ സിപിഐയിൽ പ്രതിസന്ധി രൂക്ഷമാക്കും.ചർച്ച ഏറെ നടന്നിട്ടും അവകാശവാദങ്ങൾക്കോ അഭിപ്രായ പ്രകടനത്തിനോ പ്രകാശ് ബാബു മുതിർന്നതുമില്ല. സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പിലും കാനത്തിന്റെ ഇംഗിതമെന്ന നിലയിലായിരുന്നു ബിനോയ് വിശ്വം അധികാരത്തിലെത്തിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: